2 എസ്.ഐമാർ ഒരു ഗ്രേഡ് എസ്.ഐ
സി.ഐയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഐമാർക്കും ഒരു ഗ്രേഡ് എസ്.ഐയ്ക്കും സസ്പെൻഷൻ. സി.ഐയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ലം സ്റ്റേഷനിലെ എസ്.ഐമാരായ വിപിൻ, വൈശാഖ്, ഗ്രേഡ് എസ്.ഐ സജീവ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കസ്റ്റഡിയിൽ മരണപ്പെട്ട സുരേഷിനെ അറസ്റ്റ് ചെയ്തതിലും അന്വേഷണ നടപടികളിലും വീഴ്ച ഉണ്ടായെന്ന ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബി. അനിൽകുമാറിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നടപടി. സുരേഷിന്റേത് കസ്റ്റഡി കൊലപാതകല്ലെന്നും ഹൃദയാഘാതമാണെന്നുമുള്ള റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടികളിൽ വീഴ്ചവരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് അടക്കം അഞ്ചുപേരെയാണ് കഴിഞ്ഞ 27ന് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരിച്ചു. കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്നാണ് മരിച്ചതെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. പോസ്റ്റ്‌മോർട്ടത്തിൽ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |