തിരുവനന്തപുരം:തൊഴിലില്ലാത്ത സ്ത്രീകൾക്ക് ജീവനോപാധി നൽകാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ
സബ്സിഡി പദ്ധതിയിൽ കൈയിട്ടു വാരിയ ഉദ്യോഗസ്ഥർ വെട്ടിച്ചത് 5.6 കോടി രൂപ!
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരം. യുക്തമായ ഏജൻസി അന്വേഷിക്കണമെന്ന ശുപാർശയും നൽകി.
പൊതു, പട്ടികജാതി വിഭാഗങ്ങളിലെ സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ) ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ മൂന്ന് ലക്ഷം രൂപ സബ്സിഡി നൽകുന്നതാണ് പദ്ധതി. 2020 - 2022 കാലയളവിൽ വ്യാജ അക്കൗണ്ടുകളും വ്യാജ ഇൻവോയിസുകളും ചമച്ച് 5.6 കോടി രൂപ
തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. ചുമതലക്കാരനായ ഇൻഡസ്ട്രിയൽ എക്സ്റ്റെൻഷൻ ഓഫീസറും സംഘവുമാണ് തിരിമറി നടത്തിയത്.
വാർഡ് കമ്മിറ്റികൾ കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരത്തോടെയാണ് ഗുണഭോക്തൃ ഗ്രൂപ്പുകളെ കണ്ടെത്തിയത്. ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നെടുത്ത വായ്പയ്‌ക്കാണ് സബ്സിഡി. തിരിച്ചടവ് പൂർത്തിയാകുമ്പോഴാണ് ഗ്രൂപ്പുകളുടെ അക്കൗണ്ടുകളിലേക്ക് സബ്‌സിഡിയായ മൂന്നു ലക്ഷം രൂപ കോർപ്പറേഷൻ അടയ്‌ക്കുന്നത്.
സർവീസ് സഹകരണ സംഘങ്ങൾക്ക് ബിസിനസ് സംരംഭങ്ങൾക്ക് വായ്പ അനുവദിക്കാൻ അധികാരമില്ലെന്നിരിക്കെ, സർവീസ് സഹകരണബാങ്കുകളിൽ വ്യാജ സേവിംഗ്സ് അക്കൗണ്ടുകൾ തുറന്നു. രണ്ട് വർഷങ്ങളിൽ സബ്സിഡി നൽകിയത് 215 ഗ്രൂപ്പുകൾക്കാണ്. ഇതിൽ പത്തെണ്ണമാണ് ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് വായ്‌പ എടുത്തത്. ബാക്കി 205 ഗ്രൂപ്പുകളുടെയും പേരിൽ സർവീസ് സഹകരണ ബാങ്കുകളിൽ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കുകയായിരുന്നു. ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ച സബ്സിഡി തുകകൾ സിന്ധു എന്ന പ്രൊപ്രൈറ്ററുടെ പേരിലുള്ള തയ്യൽ മെഷീൻ വിതരണ സ്ഥാപനമായ അശ്വതി സപ്ലയേഴ്സിന്റെ മൂന്ന് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിയെടുത്തത്.2020 - 21ൽ 4.35 കോടിയും 2021-22ൽ 99 ലക്ഷവും അശ്വതി സപ്ലയേഴ്സിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റി.
2020-21ൽ 33 പട്ടികജാതി ഗ്രൂപ്പുകൾക്കും 119 ജനറൽ ഗ്രൂപ്പുകൾക്കും
2021-22ൽ 25 പട്ടികജാതി ഗ്രൂപ്പുകൾക്കും 38 ജനറൽ ഗ്രൂപ്പുകൾക്കും സബ്സിഡി അനുവദിച്ചെന്നാണ് രേഖ. എന്നാൽ
2021-22ലെ അംഗീകൃത ലിസ്റ്റിൽ ഒരു പട്ടികജാതി ഗ്രൂപ്പ് പോലും ഇല്ലായിരുന്നു. ഇതോടെയാണ് സംശയം തോന്നിയത്.
സബ്സിഡി
2020-21ൽ 4.56 കോടി
2021-22ൽ 1.89 കോടി
മൊത്തം 6.45 കോടി
തട്ടിയത് 5.60 കോടി
കൊടുത്ത സബ്സിഡി
18,000 രൂപ
ആർക്കും മൂന്ന് ലക്ഷം രൂപ സബ്സിഡി ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ചിലർക്ക് 12,000 രൂപ മുതൽ 18,000 രൂപ വരെ കിട്ടി.
ബാക്കി തുക അശ്വതി സപ്ലയേഴ്സിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റിയെടുത്തു.
പട്ടിക ജാതി ഗുണഭോക്താക്കളുടേതായി സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റുകൾ വ്യാജം
അക്കൗണ്ട് തുറന്നത് അറിയിച്ച സഹകരണ ബാങ്കുകളുടെ കത്ത് വായ്പ അനുവദിച്ചെന്ന് തിരുത്തി.
ഈ വ്യാജക്കത്ത് ഉപയോഗിച്ച് കേരള ബാങ്കിലെ സഹകരണബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റി
ഗുണഭോക്താക്കളുടെ ആധാർ കാർഡും റേഷൻ കാർഡും ഏജന്റ്മാർ മുഖേന കൈക്കലാക്കി സബ്സിഡിക്ക് അപേക്ഷിച്ചു.
പല ഗുണഭോക്താക്കൾക്കും പദ്ധതിയെ പറ്റി അറിയില്ലായിരുന്നു.
കോർപ്പറേഷന്റെ ധനസഹായം വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ചും രേഖകൾ കൈക്കലാക്കി
അംഗീകൃത ലിസ്റ്റിൽ ഇല്ലാത്തവരുടെ പേരിലും സഹകരണ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നു
അശ്വതി സപ്ലയേഴ്സ് ദുരൂഹം
തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്ന സ്ഥാപനം
ഇവരുടെ ഇൻവോയ്സുകൾ ഗ്രൂപ്പുകളുടേതായി സമർപ്പിക്കപ്പെട്ടു
ഇൻവോയ്സിൽ പറഞ്ഞ സാധനങ്ങളുടെ വിതരണക്കാരല്ലെന്ന് ജി.എസ്.ടി രജിസ്ട്രേഷനിൽ വ്യക്തം
ജി. എസ്. ടി അടച്ചിട്ടില്ലെന്നും കണ്ടെത്തി.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |