തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ അറസ്റ്റ് ചെയ്യേണ്ട ആയിരം പേരുടെ വിലാസം ഉൾപ്പെടെയുള്ള പട്ടിക തയ്യാറാക്കി പൊലീസ്. ലത്തീൻ അതിരൂപതയിലെ വൈദികരും പട്ടികയിലുണ്ട്. പരാമവധി കേസെടുത്ത് ആക്രമികൾക്കെതിരെ കുരുക്ക് മുറുക്കുകയാണ് പൊലീസ് തന്ത്രം.
പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. മൂന്ന് കേസുകളിൽ ആർച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോ ഒന്നാംപ്രതിയായ സാഹചര്യത്തിൽ അദ്ദേഹത്തെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുമോയെന്നാണ് കണ്ടറിയേണ്ടത്. സർക്കാർ നിർദ്ദേശമനുസരിച്ചാകും ഇതിൽ തീരുമാനമെന്ന് അന്വേഷണസംഘത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിപ്പട്ടികയിൽ വൈദികർക്ക് ഇളവൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷവും രണ്ടാംനിര നേതാക്കൾ സജീവമായി സമരപ്പന്തലിൽ എത്തിയെന്നാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ കണ്ടെത്തൽ. ഇവരുടെ അക്കൗണ്ടുകളിലേക്ക് സേവനത്തിനെന്ന പേരിൽ കോടികൾ എത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷവും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. പൊലീസ് സ്റ്രേഷൻ ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരിട്ട് പങ്കെടുത്തോ എന്ന് എൻ.ഐ.എ വിശദമായി അന്വേഷിക്കും. ഗൂഢാലോചനയിൽ ഇവരുടെ പങ്കാളിത്തം ഉറപ്പിക്കുന്നുണ്ട്.
അറസ്റ്റിന് മുമ്പ് സുരക്ഷ കൂട്ടും
സംസ്ഥാനത്തെ തീരദേശ സ്റ്റേഷനുകളിൽ അതീവ സുരക്ഷ ഉറപ്പാക്കിയാവും അറസ്റ്റ്. വിഴിഞ്ഞത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരെ ഒരുക്കി നിറുത്തിയിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കുകയാണ്. ആദ്യഘട്ടത്തിൽ സ്‌ത്രീകളെ അറസ്റ്റ് ചെയ്യില്ല. ഭൂരിപക്ഷം പ്രതികളും ഒന്നിലേറെ കേസുകളിൽ കുറ്റക്കാരാണ്. വിഴിഞ്ഞത്ത് പൊലീസ് പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
എസ്.ഐയെ കൊല്ലാൻ ലക്ഷ്യമിട്ടു
കാലിന് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന വിഴിഞ്ഞം സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ലിജോ പി.മണിയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് സമരക്കാർ എത്തിയതെന്ന് എഫ്.ഐ.ആർ. വധശ്രമം, ആയുധം കൈവശം വയ്‌ക്കൽ, അനധികൃതമായ സംഘംചേരൽ, കലാപത്തിന് ശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ ഇന്നലെ കേസെടുത്തത്. സംഘം ചേർന്ന് മാരകായുധങ്ങളുമായി എത്തിയ പ്രതിഷേധക്കാർ കൊല്ലെടായെന്ന് ആക്രോശിച്ചാണ് ലിജോയെ വളഞ്ഞത്. ചവിട്ടി തറയിലിട്ട് തല ഉന്നമിട്ട് എറിഞ്ഞ കല്ല് വലത്തേ മുളംകാലിലാണ് വീണതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഇതുവരെ 189 കേസുകളാണ് വിഴിഞ്ഞം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തത്. ഇതിൽ 19 കേസുകൾ തുറമുഖ അനുകൂല സമരക്കാർക്കെതിരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |