തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേസമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറി. കേരളത്തിൽ മാത്രം 50 പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സർക്കാരിനെ കത്തിലൂടെ അറിയിച്ചു. കേരളം നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം പുനഃപരിശോധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾത്തന്നെ അന്നത്തെ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദനും പിന്നീട് മന്ത്രിയായ എം.ബി. രാജേഷനും ശക്തമായി ഇടപെട്ടിരുന്നു. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടലാണ് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്ന് എം.ബി. രാജേഷ് പറഞ്ഞു. അതേസമയം 50 പ്രവൃത്തികൾ എന്ന നിബന്ധനയും ഉചിതമല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കൊവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുൾപ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 10.5 കോടി തൊഴിൽ ദിനങ്ങൾ സാദ്ധ്യമാക്കിയ കേരളത്തിന് ഈ വർഷം കേന്ദ്രം ആറ് കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ് നൽകിയത്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസം തന്നെ 4,77,44,000 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിന്റെ 80 ശതമാനം വരും ഇത്. കഴിഞ്ഞ രണ്ട് വർഷവും 10 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |