ചാലക്കുടി: തമിഴ്‌നാട് വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ എട്ടുവയസുകാരൻ അതിദാരുണമായി കൊല്ലപ്പെട്ടു. അസാം സ്വദേശി സറാഫത്ത് അലിയുടെ മകൻ നൂർജിൽ ഹഖാണ് മരിച്ചത്. കേരള അതിർത്തിയിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ കവരക്കല്ല് വേവർലി എസ്റ്റേറ്റിൽ ഇന്നലെ വൈകിട്ട് ആറേമുക്കാലിനായിരുന്നു സംഭവം.
ലയത്തിന് മുന്നിൽ കളിച്ചു നിന്ന കുട്ടിയെ തേയിലക്കാട്ടിൽ നിന്ന് പാഞ്ഞെത്തിയ പുലി കടിച്ചുകൊണ്ടു പോകുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തെരച്ചിലിലാണ് തേയിലത്തോട്ടത്തിന് നടുവിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ആളുകളുടെ ശബ്ദം കേട്ടാണ് കുട്ടിയെ കടിച്ചുവലിക്കുകയായിരുന്ന പുലി ഓടിപ്പോയത്. മുഖത്തിന്റെയും ശരീരത്തിന്റെയും പല ഭാഗങ്ങളും പുലി ഭക്ഷിച്ചിരുന്നു. വിവരമറിഞ്ഞ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞതോടെ തോട്ടം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. വാൽപ്പാറയിലെ മറ്റൊരിടത്ത് ആഴ്ചകൾക്ക് മുമ്പാണ് നാല് വയസുകാരിയെ പുലി ആക്രമിച്ച് കൊന്നത്. അക്രമകാരിയായ ഈ പുലിയെ പിന്നീട് കെണിക്കൂട് വച്ച് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |