ഡ്രൈവറും അറ്റൻഡറും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരളം ഏകീകൃത മിഷൻ കോ-ഓർഡിനേറ്ററായി നിയമിതയായ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ഡോ. ടി.എൻ. സീമയ്ക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി അനുവദിച്ച് സംസ്ഥാന സർക്കാർ. ഡ്രൈവറെയും ഓഫീസ് അറ്റൻഡന്റിനെയും മൂന്ന് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറി പദവി അനുവദിച്ച് ഉത്തരവായത് കഴിഞ്ഞ ജനുവരി 17നാണ്. ധനകാര്യ വകുപ്പിന്റെ അനുമതിയോടെയാണ് ഇപ്പോൾ രണ്ട് തസ്തികകൾ കൂടി അനുവദിച്ചിരിക്കുന്നത്.
അതേസമയം, ശമ്പളം കൈപ്പറ്റാതെയാകും പ്രവർത്തിക്കുകയെന്ന് ടി.എൻ.സീമ അറിയിച്ചു. ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ആയിരുന്നപ്പോഴും ശമ്പളം വാങ്ങിയിരുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നവകേരള മിഷൻ കോ-ഓർഡിനേറ്ററായിരുന്ന ചെറിയാൻ ഫിലിപ്പിനും പ്രിൻസിപ്പൽ സെക്രട്ടറി പദവിയായിരുന്നു. 1.82 ലക്ഷം രൂപയാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലെ അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങളെല്ലാം ചേരുമ്പോൾ രണ്ട് ലക്ഷത്തിന് മുകളിൽ വരും.
സുപ്രധാന പദവി ആയതിനാലാണ് നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർക്ക് സെക്രട്ടറി പദവി അനുവദിച്ചതെന്നാണ് സർക്കാർ വിശദീകരണം. ലൈഫ്, ആർദ്രം, ഹരിത കേരള മിഷൻ, വിദ്യാകിരണം (പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം) എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തിയാണ് നവകേരളം കർമ്മപദ്ധതി-രണ്ട് എന്ന പേരിൽ ഏകീകൃത മിഷൻ രണ്ടാം പിണറായി സർക്കാർ രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |