തിരുവനന്തപുരം:യാത്രക്കാർക്ക് റീചാർജ് ചെയ്‌ത് ഉപയോഗിക്കാവുന്ന സ്‌മാർട്ട് ട്രാവൽ കാർഡ് കെ.എസ്.ആർ.ടി.സി പുറത്തിറക്കി. ആർ.എഫ്.ഐ.ഡി സാങ്കേതിക സുരക്ഷയുള്ള ട്രാവൽ കാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ആന്റണി രാജുവിന് നൽകി ഉദ്ഘാടനം ചെയ്തു.
ആദ്യം തിരുവനന്തപുരം ജില്ലിയിലെ സിറ്റി സർക്കുലർ ബസുകളിലായിരിക്കും സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കുക. പിന്നീട് സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളിലും തുടർന്ന് സംസ്ഥാനത്ത് എല്ലാ ബസുകളിലും കാർഡുകൾ ലഭ്യമാക്കും. കണ്ടക്ടർമാർ, കെ.എസ്.ആർ.ടി.സി ഡിപ്പോകൾ, അംഗീകൃത ഏജന്റുമാർ എന്നിവർ വഴി കാർഡ് ലഭിക്കും. അടുത്ത ഘട്ടത്തിൽ കാർഡ് വിതരണത്തിന് ഏജന്റുമാരെ കെ.എസ്.ആർ.ടി.സി കണ്ടെത്തും. ലോട്ടറി ഏജന്റുമാർ, ഡയറക്ട് സെല്ലിംഗ് ഏജന്റുമാർ എന്നിവർക്ക് നിശ്ചിത തുക ഡിപ്പോസിറ്റായി നൽകി ഏജൻസി എടുക്കാം.
കാർഡിന്റെ മെച്ചങ്ങൾ
പണം റീ ചാർജ് ചെയ്ത് യാത്ര ചെയ്യാം
യാത്രക്കാർക്ക് ചില്ലറയില്ലാത്ത ബുദ്ധിമുട്ട് ഒഴിവാകും
കെ.എസ്.ആർ.ടി.സിക്ക് മുൻകൂറായി പണം ലഭിക്കും
ചാർജ് ചെയ്യുന്ന തുകയ്‌ക്ക് ആനുപാതികമായി ഓഫറുകൾ
ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീൻ (ഇ.ടി.എം ) ഉപയോഗിച്ച് കാർഡിലെ ബാലൻസ് പരിശോധിക്കാം
കാർഡ്കാർ സ്ഥിരം യാത്രക്കാരാവും
കാർഡ്‌കാരുടെ യാത്ര പരിശോധിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാം
ഓഫറുകൾ
100 രൂപയ്‌ക്ക് കാർഡ് വാങ്ങുമ്പോൾ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണമായി ഉപയോഗിക്കാം.
250 രൂപയിൽ കൂടുതൽ ചാർജ് ചെയ്യുന്നവർക്ക് 10 ശതമാനം അധികമൂല്യം ഒറ്റത്തവണ 2000 രൂപ വരെയാണ് റീ ചാർജ്.
കാർഡ് കൈമാറാം
കാർഡുകൾ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ കൈമാറി ടിക്കറ്റെടുക്കാം. കാർഡിലെ തുകയ്‌ക്ക് ഒരു വർഷം പ്രാബല്യം. ഒരു വർഷത്തിലേറെ ഉപയോഗിക്കാത്ത കാർഡ് റീ ആക്ടിവേക്‌റ്റ് ചെയ്യണം. കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം ഉടമയ്‌ക്കായിരിക്കും. കാർഡ് പ്രവർത്തിക്കുന്നില്ലെങ്കിൽ ഐ.ടി വിഭാഗം വിലയിരുത്തിയ ശേഷം മൂന്നാഴ്ചക്കകം കാർഡ് മാറ്റി നൽകും. കാർഡ് ഒടിയുകയോ, പൊട്ടുകയോ ചെയ്താൽ മാറ്റി നൽകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |