
തിരുവനന്തപുരം:യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ച കേരളാ കോൺഗ്രസിൽ (ജോസഫ്) തട്ടി നിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ മത്സരിച്ച ചില സീറ്റുകളിൽ ഇക്കുറി കോൺഗ്രസ് താത്പര്യം കാട്ടുന്നതാണ് തർക്കം. ഇന്ന് കേരളാ കോൺഗ്രസ് യോഗം ചേരും.
ഘടകകക്ഷികളുടെ സീറ്റുകൾ പരസ്പര സമ്മതമില്ലാതെ ഏറ്റെടുക്കുകയോ മാറുകയോ ചെയ്യരുതെന്ന നിർദ്ദേശമാണ് എ.ഐ.സി.സി നേതൃത്വം നൽകിയിട്ടുള്ളതെങ്കിലും കേരളാ കോൺഗ്രസിന്റെ കാര്യത്തിൽ ചെറിയ മാറ്റം വന്നേക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച 10 സീറ്റുകളാണ് ഇക്കുറിയും അവർ ആവശ്യപ്പെട്ടത്. രണ്ട് സീറ്റിലേ ജയിക്കാനായുള്ളൂ.
ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകളിൽ കുറവ് വരുത്തണമെന്ന അഭിപ്രായം കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട് സീറ്റുകളിലാണ് കോൺഗ്രസിന് നോട്ടം. കേരളാ കോൺഗ്രസ് (മാണി ) യു.ഡി.എഫിലെത്താനുള്ള വഴി അടച്ചത് മന്ത്രി റോഷി അഗസ്റ്റിനാണെന്നതിനാൽ ഇടുക്കിയിൽ കടുത്ത എതിരാളിയെ നിറുത്തി മത്സരം കടുപ്പിക്കുകയാണ് ലക്ഷ്യം.ഏറെക്കാലമായി കേരള കോൺഗ്രസ് മത്സരിക്കുന്ന കുട്ടനാട് സീറ്റാണ് മറ്റൊന്ന്. .
കേരള കോൺഗ്രസിനു വേണ്ടി പി.ജെ. ജോസഫും മോൺസ് ജോസഫുമാണ് ചർച്ചയിൽ പങ്കെടുത്തത്. കോൺഗ്രസിന് വേണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രവർത്തക സമിതി അംഗം മേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു. ഇന്നത്തെ അവരുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർ ചർച്ച നടക്കും. കേരള കോൺഗ്രസ് (ജേക്കബ്), സി.എം.പി തുടങ്ങിയ കക്ഷികളുമായും ഇനി ചർച്ചയുണ്ട്.
കോൺഗ്രസിന്റെ നിലവിലെ സീറ്റുകളുമായി ബന്ധപ്പെട്ട് ഇന്നലെ പ്രാഥമിക ചർച്ച നടന്നു. കെ.പി.സി.സി ആസ്ഥാനത്ത് കെ.സിവേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, സണ്ണിജോസഫ് എന്നിവരാണ് ചർച്ച നടത്തിയത്. ഘടക കക്ഷികളുടെ സീറ്റു വിഭജനം പൂർത്തിയാക്കിയ ശേഷമേ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |