കൊച്ചി: വിലക്കയറ്റം, കാർഷികമേഖലയിലെ തകർച്ച, പൊലീസ് അതിക്രമങ്ങൾ, മുൻമന്ത്രിമാർക്കും മുൻസ്പീക്കർക്കുമെതിരായ വെളിപ്പെടുത്തലിൽ കേസെടുക്കാതിരിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്നുമുതൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും ഭരണപരാജയത്തിനുമെതിരെ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. എട്ടിന് തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവൻ മാർച്ച് നടത്തും. മൂന്നാം ഘട്ടത്തിൽ സെക്രട്ടേറിയറ്റ് വളയും.
അരിവില 65 രൂപയായിട്ടും വിപണിയിലിടപെട്ട് നിയന്ത്രിക്കാൻ സർക്കാർ തയാറാകുന്നില്ല. 13 നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറിയുടെയും വില കൂടുകയാണ്.
1,75,000 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്ന സപ്ലൈകോ ഈവർഷം അയ്യായിരം ടൺ മാത്രമാണ് സംഭരിച്ചത്. തുലാവർഷമായിട്ടും കുട്ടനാട്ടിലും പാലക്കാടും കൊയ്‌തെടുത്ത നെല്ല് പാടത്ത് കിടക്കുകയാണ്. അരിവില 65 രൂപയായ കാലത്താണ് കേരളത്തിൽ വിളയിച്ച നെല്ല് നശിക്കുന്നത്. നെല്ല്, നാളികേര, റബർ കർഷകർ കണ്ണീരിലാണ്.
മുൻസ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചിട്ടും കേസെടുത്തില്ല.
വിഴിഞ്ഞം സമരം നൂറ് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറായിട്ടില്ല. സമരത്തിന് പ്രതിപക്ഷം ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. തീരശോഷണ സാദ്ധ്യത മുൻകൂട്ടിക്കണ്ട് ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |