തിരുവനന്തപുരം:സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ സംസ്ഥാനസർക്കാരിന്റെ മൗനം ദുരൂഹമാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. സ്ത്രീപീഡനവകുപ്പ് ചുമത്തി മുന്നോട്ടുപോകേണ്ട ആരോപണങ്ങളിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.സംസ്ഥാന മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഹൈജാക്ക് ചെയ്യാനാകില്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു.
സൈനികനെ ആക്രമിച്ചതിലൂടെ കേരളം എങ്ങോട്ടെന്ന് ജനം വിലയിരുത്തട്ടെ.സിപിഎമ്മുകാർക്കൊപ്പം നിൽക്കുന്ന പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനസർക്കാരിനുള്ളത്. പൊലീസിനെ സിപിഎം ജില്ലാ സെക്രട്ടറിമാർ നിശ്ചയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
സർവകലശാലകളിൽ
മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെ ബന്ധുക്കളേയും തിരുകിക്കയറ്റാനുള്ള നീക്കത്തിന് എതിരെയാണ് ഗവർണറുടെ പോരാട്ടം. കേരളത്തിലെ സർവകലാശാലകളിൽ കമ്യൂണിസ്റ്റവത്കരണമാണ് നടക്കുന്നത്.
വിരട്ടി ഗവർണറെ നിലക്ക് നിർത്താമെന്നത് നടക്കില്ല. യുജിസി ചട്ടം പാലിച്ച് മാത്രം നിയമനം മതിയെന്ന സുപ്രീംകോടതി വിധി മുഖ്യമന്ത്രി വായിച്ചുപഠിക്കട്ടെയെന്നും വി.മുരളീധരൻ പറഞ്ഞു.
സ്വപ്നയുടെ ആരോപണം
ഗൗരവമുള്ളത്: കെ. സുധാകരൻ
കണ്ണൂർ: മൂന്ന് സി.പി.എം നേതാക്കൾക്കെതിരെ സ്വപ്നസുരേഷ് ഉയർത്തിയ ആരോപണങ്ങൾ അതീവഗൗരവതരമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. നേതാക്കൾ സ്വപ്നയെ ദുരുദ്ദേശ്യപരമായി സമീപിക്കുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്നാണ് പരാതി ഉയർന്നിട്ടുള്ളതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ സെമി കോൺസൻട്രേഷൻ ക്യാമ്പുകളായി മാറിയിരിക്കുകയാണ്. പരാതിപറയാൻ പോയാലും ക്രൂരമായ മർദ്ദനമാണ് ലഭിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.
ഒന്നാം പിണറായി മന്ത്രിസഭയുടെ ഇടപാടുകൾ
സി.ബി.ഐ അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ കൊടിയ അഴിമതികളെക്കുറിച്ചും മറ്റിടപാടുകളെക്കുറിച്ചും കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ അഴിമതികൾ താൻ പ്രതിപക്ഷനേതാവായിരിക്കെ പുറത്തുകൊണ്ടുവന്നതാണ്. ഇതേത്തുടർന്ന് പലകാര്യങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോയി.
എന്നാൽ അന്ന് വേണ്ടെന്നുവച്ച അഴിമതിപദ്ധതികൾ ഈ സർക്കാർ രഹസ്യമായി നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. ഇതിന്റെയെല്ലാം പിന്നിലെ ബുദ്ധികേന്ദ്രമായ ശിവശങ്കറുമായി അടുപ്പം പുലർത്തിയയാളുടെ പുതിയ വെളിപ്പെടുത്തലുകൾ തീർച്ചയായും അന്വേഷിക്കേണ്ടതാണ്. അഴിമതികളിലെല്ലാം മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തൽ ഏവരെയും ഞെട്ടിക്കുന്നതാണ്. കേസ് എവിടെയുമെത്താത്തതിന് പിന്നിൽ ബി.ജെ.പി- സി.പി.എം ബാന്ധവമാണെന്ന് വ്യക്തമായതായും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |