ആലപ്പുഴ :ചേർത്തല കടക്കരപ്പള്ളി ഗവ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ഇന്നലെ ഒരു ദിവസം പാഠപുസ്തകങ്ങളോട് വിടപറഞ്ഞു. പകരം ഇഷ്‌ട പുസ്തകങ്ങളുടെ ലോകത്തായിരുന്നു അവർ. ഒന്നിന് പുറകെ ഒന്നായി കുട്ടികൾ ഓപ്പൺ സ്റ്റേജിൽ വന്ന് ഇഷ്ടമുള്ള പുസ്തകഭാഗങ്ങൾ വായിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4ന് അവസാന ബെല്ല് വരെ വായന തുടർന്നു. വായനാമാസാചരണം പ്രമാണിച്ച് ഒരുക്കിയ 'വായനച്ചങ്ങല'യിൽ അവർ കണ്ണികളായി.
രാവിലെ അസംബ്ലിയും, പ്രാർത്ഥനയും കഴിഞ്ഞ് പഠനം തുടങ്ങാനുള്ള ബെല്ല് മുഴങ്ങിയതോടെ ക്ലാസിലേക്ക് പോകാതെ വിദ്യാർത്ഥികൾ ഓപ്പൺ സ്റ്റേജിലേക്ക് കൂട്ടത്തോടെ എത്തി. എല്ലാവരുടെയും കൈകളിൽ ഇഷ്ട പുസ്തകവും അക്ഷര കാർഡുകളും. ഭക്ഷണത്തിനും മറ്റും ഇടവേളകളുണ്ടായിരുന്നു. അപ്പോഴും വായനയുടെ ചങ്ങല മുറിയാതെ കാത്തു. ഒരു പ്രൈമറി സ്കൂളിൽ എല്ലാ വിദ്യാർത്ഥികളും നിറുത്താതെ വായനയിൽ അണിനിരക്കുന്നത് ആദ്യമാണെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. നാനൂറ് വിദ്യാർത്ഥികളുള്ള സ്‌കൂളിൽ ഇന്നലെ ഹാജരായ 360 പേരും വായനച്ചങ്ങലയിൽ കണ്ണികളായി.
രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാത്ഥികൾ സ്‌കൂൾ ലൈബ്രറിയിലെ ഇഷ്ട പുസ്തകങ്ങളാണ് വായനയ്ക്ക് തിരഞ്ഞെടുത്തത്. ഗാന്ധിജിയുടെ ആത്മകഥ മുതൽ മലയാള കഥകളും, കവിതകളും വരെ. ഒന്നാം ക്ലാസ്, നഴ്സറി വിദ്യാർത്ഥികൾക്ക് വായിക്കാനുള്ള അക്ഷരക്കാർഡുകൾ അദ്ധ്യാപകർ തയ്യാറാക്കി നൽകി. രണ്ടക്ഷരമുള്ള വാക്കുകളും, ചിത്രങ്ങളെ ആസ്പദമാക്കിയുള്ള ഒറ്റ വരിയുമാണ് ഇവർക്ക് വായിക്കാനുണ്ടായിരുന്നത്. വരും ദിവസങ്ങളിൽ 'എന്റെ സ്വന്തം പുസ്തകം' എന്ന പേരിൽ സ്വന്തം രചനകൾ ഉൾക്കൊള്ളിച്ചുള്ള പുസ്തകങ്ങൾ എല്ലാ കുട്ടികളും തയ്യാറാക്കും. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ.പണിക്കരുടെ മകൻ എൻ.ബാലഗോപാൽ വായനാ ദിനത്തിൽ കടക്കരപ്പള്ളി സ്കൂളിലെ കുട്ടികളെ നേരിൽ കണ്ട് വായനയെ പറ്റി ക്ലാസെടുത്തിരുന്നു.
എല്ലാവരെയും വായിപ്പിക്കുകാണ് ലക്ഷ്യം. ജൂലായ് 18ന് വായനാമാസാചരണം പൂർത്തിയാകുമ്പോഴേക്കും കുട്ടികൾ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പ്രാപ്തരായിരിക്കും
- ജെയിംസ് ആന്റണി, അദ്ധ്യാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |