തിരുവനന്തപുരം: 14 സർവകലാശാലകളിലെയും വൈസ്ചാൻസലർമാരുടെ യോഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 17ന് രാജ്ഭവനിൽ വിളിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് യോഗം. നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വി.സിമാരോട് ഗവർണർ നിർദ്ദേശിക്കും. സർവകലാശാലകളിലെ വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ അവലോകനം ചെയ്യും. അക്കാഡമിക് കലണ്ടറിലെയും നാലുവർഷ ബിരുദ കോഴ്സിലെയും പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാനുള്ള യു.ജി.സി നിർദ്ദേശങ്ങൾ നടപ്പാക്കാനും നിർദ്ദേശിക്കും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഈ മാസം 26 ന് നടത്തും. ഇതിന് മുന്നോടിയായി സർവകലാശാലകളിൽ നടപ്പാക്കിയ ലഹരിവിരുദ്ധ പരിപാടികളുടെ വിവരങ്ങളും ഗവർണർ തേടിയിട്ടുണ്ട്. ഇത് മൂന്നാം വട്ടമാണ് ഗവർണർ വി.സിമാരുടെ യോഗം വിളിച്ചുകൂട്ടുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ സെക്രട്ടറിക്കോ സർക്കാർ പ്രതിനിധികൾക്കോ യോഗത്തിലേക്ക് ക്ഷണമില്ല.
രാജ്ഭവനിൽ സാമ്പത്തിക
ഉപദേഷ്ടാവിന്റെ പ്രഭാഷണം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വർ 17ന് വൈകിട്ട് നാലിന് രാജ്ഭവനിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പ്രഭാഷണം നടത്തും. ഗവർണർ മുൻകൈയെടുത്ത് നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായാണിത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തിയാണ് ആദ്യ പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേശക സമിതിയംഗം കൂടിയാണ് അനന്ത നാഗേശ്വർ. അഹമ്മദാബാദ് ഐ.ഐ.എം ബിരുദധാരിയായ അനന്ത നാഗേശ്വരൻ, ഇന്ത്യയിലും സിംഗപ്പൂരിലും പ്രമുഖ ബിസിനസ് സ്കൂളുകളിലെ അദ്ധ്യാപകൻ കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |