തിരുവനന്തപുരം: മുൻമന്ത്രി പി.കെ.ശ്രീമതിക്കെതിരായ വിവാദ പരാമർശത്തിൽ ഖേദപ്രകടനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.കെ.ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പരാമർശം അവരെ വേദനിപ്പിച്ചെങ്കിൽ അത് പിൻവലിച്ച് മാപ്പ് പറയുമെന്നും സതീശൻ പറഞ്ഞു. മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ
എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ‘കിടുങ്ങാക്ഷിയമ്മ’ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം. സി.പി.ഐ നേതാവ് ആനിരാജ അടക്കമുള്ളവർ ഇതിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
എ.കെ.ജി സെന്ററിലേക്കുള്ള പടക്കമേറിന് തൊട്ടുപിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങിപ്പോയെന്നും പി.കെ.ശ്രീമതി പറഞ്ഞതുമാണ് പ്രസംഗത്തിൽ പരാമർശിച്ചത്. ജയരാജന്റെയും ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. സ്ത്രീ വിരുദ്ധ പരാമർശമോ വ്യക്തിപരമായ അധിക്ഷേപമോ ഉണ്ടായാൽ അത് നിരുപാധികം പിൻവലിച്ച് മാപ്പ് പറയുമെന്നത് കോൺഗ്രസിന്റെ നിലപാടാണ്.
റോഡിലെ കുഴിയെക്കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാട്. കുഴി അടയ്ക്കണമെന്നും അപകടങ്ങൾ ഉണ്ടാകരുതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളത്? മാദ്ധ്യമങ്ങളുൾപ്പെടെ തെളിവു സഹിതം പറഞ്ഞിട്ടും റോഡിൽ കുഴിയുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |