തൃശൂർ: മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിജിലൻസിന്റെ ക്ളീൻ ചിറ്റ്. കേസിൽ ഒന്നാം പ്രതിയായിരുന്നു വെള്ളാപ്പള്ളി. സിപിഎം നേതാവ് വി എസ് അച്യുതാനന്ദനാണ് പരാതി നൽകിയത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ വിജിലൻസ് കോടതി വി എസിന് നോട്ടീസ് അയച്ചു.
എസ് എൻ ഡി പി യൂണിയൻ ശാഖകൾ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പിൽ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതിയിൽ വി എസ് അച്യുതാനന്ദൻ ആരോപിച്ചത്. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്‌പ വലിയ പലിശ നിരക്കിൽ നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്. ഇതിൽ അഞ്ചുകേസുകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം എറണാകുളം റേഞ്ച് എസ് പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങൾ ഏകോപിപ്പിച്ചത്.
മൈക്രോ ഫിനാൻസ് വായ്‌പകളായി നൽകിയ പണം സർക്കാരിലേയ്ക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേയ്ക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസ് വ്യക്തമാക്കുന്നത്. 54 കേസുകളിൽ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഈ റിപ്പോർട്ടുകൾ വൈകാതെ കോടതിയിൽ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |