കൊൽക്കത്ത: അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റായി എ. വിജയരാഘവനെയും ജനറൽ സെക്രട്ടറിയായി ബി. വെങ്കിട്ടിനെയും ദേശീയ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് വിജയരാഘവൻ പ്രസിഡന്റാകുന്നത്. അതിനുമുമ്പ് അഞ്ചുതവണ ജനറൽ സെക്രട്ടറിയായിരുന്നു.
ഏഴ് വൈസ് പ്രസിഡന്റുമാരെയും അഞ്ച് ജോയിന്റ് സെക്രട്ടറിമാരെയും 155 അംഗ ജനറൽ കൗൺസിലിനെയും 61 അംഗ വർക്കിംഗ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കേരളത്തിൽ നിന്ന് എം. വി. ഗോവിന്ദൻ, കെ. കോമളകുമാരി എന്നിവർ വൈസ് പ്രസിഡന്റുമാരും എൻ. ചന്ദ്രൻ ജോയിന്റ് സെക്രട്ടറിയുമാണ്. ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്ന് 30 അംഗങ്ങളുണ്ട്. എം. വി. ഗോവിന്ദൻ, എൻ. ആർ. ബാലൻ, എൻ. ചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പി. കെ. ബിജു, കെ. കോമളകുമാരി, സി. ബി. ദേവദർശനൻ, ലളിതാബാലൻ, ഒ. എസ്. അംബിക, എ. ഡി. കുഞ്ഞച്ചൻ എന്നിവരാണ് പ്രവർത്തക സമിതിയിലെ മലയാളി അംഗങ്ങൾ. കുഞ്ഞച്ചൻ പുതുമുഖമാണ്.
ആന്ധ്ര സ്വദേശി 24 കാരനായ എ. ശരത്ചന്ദ്രനാണ് പ്രതിനിധികളിൽ പ്രായംകുറഞ്ഞയാൾ. 81 പിന്നിട്ട സുനിത്ചന്ദ്ര ചോപ്രയാണ് പ്രായം കൂടിയ പ്രതിനിധി.
കൂടുതൽ പ്രതിനിധികൾ കേരളത്തിൽനിന്നാണ് - 186. ആകെ പ്രതിനിധികളിൽ 549 പേരും പിന്നാക്ക, പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാരാണ്. 187 പേർ വിവിധ കാലയളവിൽ ജയിൽവാസം അനുഭവിച്ചവരാണ്. തെലങ്കാനയിൽ നിന്നുള്ള പി.വിങ്കിടേഷറാണ് ഏറ്റവും കൂടുതൽകാലം ജയിലിൽ കഴിഞ്ഞത്. 11 വർഷവും 10 മാസവും. ബംഗാളിൽനിന്നുള്ള സച്ചിന്ദ്രനാഥ് റേ ഏഴ് വർവും ആറുമാസവും ജയിൽശിക്ഷ അനുഭവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |