
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിന് പിന്നാലെ കണ്ണൂർ പാനൂരിൽ അക്രമം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന്റെ ആഹ്ളാദ പ്രകടനത്തിന് നേരെയാണ് കല്ലേറും സ്‌ഫോടകവസ്തുക്കളും എറിയുകയും തുടർന്ന് യുഡിഎഫ് പ്രവർത്തകന്റെ വീടിനു നേരെ വടിവാളുമായി എത്തി ആക്രമണം നടത്തിയത്. വൈകിട്ട് അഞ്ചരയോടെ പാറാട് മേഖലയിലാണ് സംഘർഷം ഉണ്ടായത്. കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ 25 വർഷത്തിന് ശേഷം യുഡിഎഫ് 15 സീറ്റുകൾ നേടി ഭരണം പിടിച്ചിരുന്നു. ഇതിന്റെ ആഹ്ളാദ പ്രകടനങ്ങൾ പാറാട് അങ്ങാടിയിൽ നടക്കുന്നതിനിടെയാണ് സിപിഎം പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം ആക്രമണം അഴിച്ചുവിട്ടത്.
കറുത്ത വസ്ത്രം ധരിച്ച് പാർട്ടിക്കൊടി കൊണ്ട് മുഖം മറച്ചാണ് അക്രമിസംഘം എത്തിയത്. ഇവരെ കണ്ട യുഡിഎഫ് പ്രവർത്തകർ ചിതറിയോടി. എന്നാൽ ഓടി രക്ഷപ്പെട്ടവരെ പിന്തുടർന്ന് വടിവാളും വലിയ വടികളുമുപയോഗിച്ച് അക്രമികൾ മർദ്ദിക്കുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരാൾ സ്‌ഫോടക വസ്തു എറിയുന്നതും പിന്നീട് ലീഗ് ഓഫീസ് അടിച്ചു തകർക്കുന്നതും കാണാം. വ്യാപകമായ അക്രമത്തിന് ശേഷമാണ് അക്രമിസംഘം ചില യുഡിഎഫ് പ്രവർത്തകരെ തേടി വീടുകളിലെത്തിയത്. ഒരു യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വലിയ വടിവാളുകളുമായി എത്തിയ സംഘം ഭീതിതമായ സാഹചര്യമാണ് സൃഷ്ടിച്ചത്.
വീട്ടിലെത്തിയ ഒരാൾ വടിവാളുയർത്തി വെട്ടാനോങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഒരാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമിസംഘം വടിവാളുകൊണ്ട് വെട്ടിപ്പൊളിച്ചു. ആക്രമണത്തിനുശേഷം അക്രമിസംഘം വീണ്ടും പ്രദേശത്ത് അക്രമം തുടർന്നതായും റിപ്പോർട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അക്രമം നടക്കുന്ന സമയത്ത് പാറാട് മേഖലയിൽ പൊലീസ് നിലയുറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘർഷങ്ങൾ പതിവായ പാനൂർ മേഖലയിൽ യുഡിഎഫ് പ്രവർത്തകർ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. എന്നിട്ടും പൊലീസ് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |