
ന്യൂഡൽഹി: രാജ്യത്തിന്റെ പെൺമക്കളുടെ സിന്ദൂരം മായ്ച്ച പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട്. പാകിസ്ഥാന്റെ സഹായത്തോടെ ലഷ്‌കറെ ത്വയ്ബ ഭീകരർ ബൈസരൺ താഴ്‌വരയിൽ നടത്തിയ കൊടുംക്രൂരതയിൽ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്. 2025 ഏപ്രിൽ 22ന് ഉച്ചയ്‌ക്ക് ഒരു മണിക്കും 2.45നും ഇടയിലായിരുന്നു ആക്രമണം.
പാക് ഭീകരതയ്‌ക്ക് ഇരയായ നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന് അരികിൽ നിശ്ചലയായി ഇരിക്കുന്ന ഭാര്യ ഹിമാൻഷി നർവാളിന്റെ ചിത്രം ഇന്നും രാജ്യത്തിന്റെ കണ്ണീരോർമ്മയാണ്. ഇതിന് മറുപടിയായി 2025 മേയ് 7 മുതൽ 10 വരെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാന് നൽകിയത്.
പാക് അധീന കാശ്‌മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങളും, സേനാ താവളങ്ങളുമടക്കം ഇന്ത്യ തകർത്തു. കൊടും ഭീകരരെയുൾപ്പെടെ വധിച്ചു. പാകിസ്ഥാന്റെ പ്രത്യാക്രമണങ്ങളെ പരാജയപ്പെടുത്തി. ഇതിനിടെ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നു. ഭീകരാക്രമണം നടത്തിയ ലഷ്കറെ ത്വയ്ബ ഭീകരരായ ഫൈസൽ ജാട്ട് എന്ന സുലൈമാൻ, സിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെ ജൂലായ് 18ന് ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചു. ഒരു വർഷമാകുമ്പോൾ കനത്ത സുരക്ഷയാണ് പഹൽഗാമിലും, ജമ്മു കാശ്‌മീരിലും ഒരുക്കിയിരിക്കുന്നത്.
നോവായി ബൈസരൺ താഴ്‌വര
മൂന്ന് ലഷ്കറെ ഭീകരർ ബൈസരൺ താഴ്‌വരയിലെത്തി സഞ്ചാരികൾക്ക് നേരെ വെടിവച്ചു
26 മരണം, പരിക്ക് 20
ലഷ്‌കറെ ത്വയ്ബയുമായി അടുപ്പമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആയിരുന്നു ആക്രമത്തിന് പിന്നിൽ
2025 മേയ് 7 മുതൽ 10 വരെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് മറുപടി നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |