തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നൂറു ദിവസമായി സമരം നടത്തുന്നവർക്ക് പരോക്ഷ പിന്തുണ നല്കുന്ന തീരദേശത്തെ 10 സന്നദ്ധ സംഘടനകൾക്ക് വിദേശ ഫണ്ട് ഉൾപ്പെടെ ലഭിക്കുന്നുണ്ടെന്ന സംശയത്തിൽ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അന്വേഷണം തുടങ്ങി. കോടതി വിധിയും പൊലീസ് നടപടിയും സർക്കാർ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരം വിദേശ തുറമുഖങ്ങൾക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണെന്ന ആരോപണത്തെ തുടർന്നാണ് ഇത്.
തുറമുഖ നിർമ്മാണം ഏറക്കുറെ അന്തിമ ഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് സമരം തുടങ്ങിയത്. സമരത്തിനെതിരെ ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായ്‌ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അന്വേഷണവും. സമരത്തിനു പിന്നിൽ ദുബായ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയുണ്ടെന്നാണ് പരാതിയിലെ ആരോപണം.
സമരപ്പന്തലിൽ നടന്ന വിദ്വേഷ പ്രസംഗങ്ങളും വിവിധ രേഖകളും ഇതിനൊപ്പം നല്കിയിട്ടുണ്ട്.
സംഘടനകളുടെയും സംശയമുള്ള വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകൾ ഐ.ബി പരിശോധിക്കുന്നുണ്ട്. ചിലർ നിരീക്ഷണത്തിലാണ്. വിഴിഞ്ഞത്തും മുതലപ്പൊഴിയടക്കമുള്ള പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെത്തി. സമരപ്പന്തലിൽ ആരൊക്കെയാണ് വരുന്നതെന്നും എന്താണ് പ്രസംഗിക്കുന്നതെന്നും നിരീക്ഷിക്കുന്നു. സംശയമുള്ളവരുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തുന്നുണ്ട്. ദേശീയ താത്പര്യമുളള വിഷയമായതിനാൽ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം സമരത്തെ കാണുന്നത്.
അന്വേഷണ പരിധിയിൽ
■ പിന്തുണയ്ക്കുന്നവർക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോ?
■ സമരം സാമൂഹിക അന്തരീക്ഷം തകർക്കുന്നോ?
■ നിയമ വ്യവസ്ഥകൾ ലംഘിച്ചാണോ സമരം?
■ പ്രദേശത്തെ ക്രമസമാധാനം തകർക്കുന്നുണ്ടോ?
കൂടംകുളം
മോഡൽ
തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ നൽകിയ ചിലർക്ക് വിദേശ ഫണ്ട് ലഭിച്ചിരുന്നതായി ഐ.ബി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ മോഡലാണ് ഇവിടെയും നടക്കുന്നതെന്ന് ചില സംഘടനകൾ ആരോപിച്ചിരുന്നു. സമരസമിതിയുടെ വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടും തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് വാശി പിടിക്കുന്നതും പരിശോധിക്കുന്നു.
തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണം എന്നതൊഴികെ എല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറാണ്. ചർച്ചയിൽ ഒന്ന് പറയുകയും പുറത്തു പോയി മറ്റൊന്ന് പറയുകയുമാണ് നേതാക്കൾ. എങ്ങനെയും കലാപമുണ്ടാക്കാനുള്ള നീക്കമാണ് സമരക്കാർ നടത്തുന്നത്. നടക്കാത്ത കാര്യത്തിന്റെ പേരിൽ വിഴിഞ്ഞത്തെ കലാപഭൂമിയാക്കരുതെന്ന് സമരക്കാരോട് അപേക്ഷിക്കുകയാണ്.
- മന്ത്രി വി.ശിവൻകുട്ടി
തുറമുഖ നിർമ്മാണം ഇതുവരെ
100 ദിവസം
നിർമ്മാണം നിറുത്തിയിട്ട്
200 കോടി
പലിശയിനത്തിൽ നഷ്ടം
4000 കോടി
ഇതുവരെ മുടക്കിയത്
75 ശതമാനം
നിർമ്മാണം പൂർത്തിയായത്
2023 മേയ്
പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്
ഒന്നരവർഷം
നിർമ്മാണം പൂർത്തിയാകാൻ
(പുനരാരംഭിക്കുന്ന മുറയ്ക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |