തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11നാണ് കേരളത്തിന്റെ സാമ്പത്തികജാതകം പ്രഭുല്ലമാകുന്ന ചടങ്ങ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം എന്ന നമ്മുടെ സ്വപ്നമാണ് സഫലമാകുന്നത്.
ആന്ധ്രപ്രദേശിലെ സന്ദർശനം പൂർത്തിയാക്കി ഇന്നു വൈകിട്ട് 7നു ശേഷം തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി രാജ്‌ഭവനിൽ തങ്ങും. നാളെ രാവിലെ 10 മണിയോടെ ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന്റെ പ്രവർത്തനസൗകര്യങ്ങൾ നോക്കിക്കാണും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ഏഴു പേരാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാവുക. അത് ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തീരുമാനിക്കും. ഒന്നരമണിക്കൂറാണ് കമ്മിഷനിംഗ് ചടങ്ങ്. 12.30ന് ചടങ്ങ് പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്‌പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,സജി ചെറിയാൻ,മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,എം.പിമാരായ ശശിതരൂർ,അടൂർ പ്രകാശ്,എ.എ.റഹീം,എം.വിൻസെന്റ് എം.എൽ.എ,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മേയർ ആര്യരാജേന്ദ്രൻ,അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും.
കനത്ത സുരക്ഷ
കാശ്മീർ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞം കമ്മിഷനിംഗ് ചടങ്ങ് മാറ്റിവയ്ക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് അതിൽ മാറ്റമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തെ അറിയിച്ചത്. പഴുതറ്റ സുരക്ഷയാണ് ഇന്നും നാളെയും ക്രമീകരിച്ചിട്ടുള്ളത്. ഇന്നലെ സുരക്ഷാട്രയൽ നടന്നു. ഇന്നും സുരക്ഷാട്രയൽ ഉണ്ടാവും. ഇന്നും നാളെയും തലസ്ഥനത്തും അനുബന്ധ റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
10,000 പേർക്ക് പാസ്
വിഴിഞ്ഞം കമ്മിഷനിംഗ് ചടങ്ങിൽ പതിനായിരത്തോളം പേരാണ് പങ്കെടുക്കുക. ഇവർക്ക് പൊലീസ് സുരക്ഷാപാസ് നൽകും. ക്രിസ്ത്യൻ സഭാനേതാക്കൾ, വിവിധ സാമൂഹ്യ,സമുദായ,സാംസ്കാരിക സംഘടനാപ്രവർത്തകർ തുടങ്ങിയവർക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്.
285 കപ്പലുകൾ വന്നു
285 കപ്പലുകൾ ഇതുവരെ വിഴിഞ്ഞത്തെത്തി. 5.93 ലക്ഷം ടിഇയു (കേവുഭാരം) കൈകാര്യം ചെയ്യാൻ സാധിച്ചു.
2015ലാണ് അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖനിർമ്മാണ കരാർ ഒപ്പുവച്ച് നിർമ്മാണത്തിന് തറക്കല്ലിട്ടത്. 2023ൽ ആദ്യഘട്ടം പൂർത്തിയായി. 2024 ജൂലായിൽ ട്രയൽ റൺ ആരംഭിച്ചു. ഡിസംബർ 3 ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. 2028 ഓടെ തുടർന്നുള്ള ഘട്ടങ്ങൾ പൂർത്തിയാകും. 2034 മുതൽ സംസ്ഥാനസർക്കാരിന് വരുമാനം ലഭിച്ചുതുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |