കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിലേക്കുള്ള റോഡ് തടസപ്പെടുത്തുന്ന സമരപ്പന്തൽ എത്രയും വേഗം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
തുറമുഖ നിർമ്മാണം ഉടനടി നിറുത്തിവച്ച് ആഘാത പഠനം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ ആഭിമുഖ്യത്തിലാണ് സമരം തുടരുന്നത്. ഇതിനെതിരെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണകരാർ എടുത്ത ഹോവെ എൻജിനീറയിംഗ് പ്രൊജക്ട്സും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. പദ്ധതി പ്രദേശത്ത് ജീവനക്കാരെയും വാഹനങ്ങളെയും തടയരുതെന്നും മതിയായ പൊലീസ് സംരക്ഷണം നൽണമെന്നും സെപ്തംബർ ഒന്നിന് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുശേഷവും സമരക്കാർ പണികൾ തടസപ്പെടുത്തുകയാണെന്നും കോടതി ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാർ കോടതിയലക്ഷ്യ ഹർജികൾ നൽകി. ഈ ഹർജികളും ഇന്നലെ ഹൈക്കോടതി പരിഗണിച്ചു.ഹർജി ഒക്ടോബർ 12 നു വീണ്ടും പരിഗണിക്കും.
പന്തൽ
പൊളിക്കില്ല:
സമരസമിതി
തിരുവനന്തപുരം: വിഴിഞ്ഞം സമരപ്പന്തൽ പൊളിക്കില്ലെന്ന് സമരസമിതി ജനറൽ കൺവീനറും, ലത്തീൻ അതിരൂപത വികാരി ജനറലുമായ യൂജിൻ പെരേര മാദ്ധ്യമങ്ങളോട് പറഞ്ഞു.
സമരക്കാർ പൊതുവഴി കൈയ്യേറിയിട്ടില്ല. വിഴിഞ്ഞത്ത് തുറമുഖം നിർമ്മിക്കുന്ന അദാനി ഗ്രൂപ്പാണ് പൊതുവഴി കൈയ്യേറിയത്. ഹൈക്കോടതി വിധി പരിശോധിച്ചിട്ട് കൂടുതൽ പ്രതികരിക്കാം. ഇക്കാര്യത്തിൽ നിയമവഴികൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |