10 ഉറപ്പുകളുമായി സർക്കാർ
തുറമുഖ നിർമ്മാണം ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ പൊലീസ് സ്റ്റേഷൻ ആക്രമണം വരെ എത്തിയ സമരത്തിന് പിന്നിലെ നിഗൂഢ അജൻഡകൾ പുറത്തുവരികയും കർക്കശ നിലപാടെടുത്ത സർക്കാർ, കേന്ദ്ര സേനയെ വിന്യസിക്കാൻ സമ്മതിക്കുകയും എൻ. ഐ. എ രംഗത്തുവരികയും കോടതി കൈവിടുകയും ചെയ്‌തതോടെ സമരസമിതി മുട്ടുമടക്കി. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് നിർമ്മാണം തടസ്സപ്പെടുത്തി 113 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചതായി സമിതി പ്രഖ്യാപിച്ചത്.
നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് അധികൃതർ അറിയിച്ചു.
കടലിൽ കല്ലുകൾ നിക്ഷേപിക്കുന്നതിന്
അധികമായി ചെലവാകുന്ന 15 കോടി രൂപ തങ്ങൾ വഹിക്കാമെന്നും അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചു.
തുറമുഖ നിർമ്മാണം തത്‌ക്കാലം നിറുത്തണമെന്നും ആർച്ച് ബിഷപ്പിനെതിരെയടക്കം രജിസ്റ്റർ ചെയ്‌ത കേസുകൾ അവസാനിപ്പിക്കണമെന്നും സംഘർഷത്തെ പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്നുമുള്ള ലത്തീൻ സഭയുടെ ആവശ്യങ്ങൾ സർക്കാർ തള്ളിയിരുന്നു. സമരസമിതിയിൽ തന്നെ ഭിന്നതയും ഉടലെടുത്തിരുന്നു. ലോകോത്തര വികസന പദ്ധതിക്കെതിരായ സമരം തുടരാനാവില്ലെന്ന് വന്നതോടെയാണ് സമരസമിതി അയഞ്ഞത്.
ഇന്നലെ വൈകിട്ട് വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ആദ്യം വൈദികർ മാത്രവും തുടർന്ന് സമരസമിതി നേതാക്കളെ ഉൾപ്പെടുത്തിയും നടന്ന യോഗങ്ങളിലാണ് സർക്കാരുമായി ചർച്ച നടത്താൻ തീരുമാനിച്ചത്. തുടർന്ന് സമരസമിതി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി. കേസുകൾ പിൻവലിക്കണമെന്നും ജുഡിഷ്യൽ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി കടുത്ത നിലപാടെടുത്തു. മുഖ്യമന്ത്രി സമ്മതിക്കില്ലെന്നും ഇപ്പോൾ തന്നെ ചർച്ച അവസാനിപ്പിക്കാമെന്നും ചീഫ് സെക്രട്ടറി തറപ്പിച്ചു പറഞ്ഞു. പിന്നാലെ സമരസമിതി മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച നടത്തി ധാരണയിലെത്തി. ചർച്ചയുടെ വിവരങ്ങൾ സമരസമിതി നേതാക്കൾ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ ഫോണിൽ അറിയിച്ചു. അദ്ദേഹമാണ് സമരം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയത്. തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം സമരം അവസാനിപ്പിക്കുന്നതായി നേതാക്കൾ പ്രഖ്യാപിക്കുകയായിരുന്നു.
വിട്ടുവീഴ്‌ച ചെയ്‌തെന്ന് സമരസമിതി
തീരശോഷണം മൂലം വീടും സ്ഥലവും നഷ്‌ടമായവർക്ക് മാസവാടകയായി 8000 രൂപ നൽകാമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും 2500 രൂപ അദാനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നേ നൽകാനാകൂവെന്ന് അറിയിച്ചു, അദാനിയുടെ പണം വേണ്ടെന്നും 5500 രൂപ മതിയെന്നും സമരസമിതി നിലപാടെടുത്തു.
പലിശയിനത്തിൽ നഷ്‌ടം
226 കോടി
ഇതുവരെ മുടക്കിയത്
4000 കോടി
പൂർത്തിയായത്
75%
24 മണിക്കൂറും
നിർമ്മാണം
പത്ത് ദിവസത്തിനകം നിർമ്മാണം പൂർണതോതിലാകുമെന്ന് അദാനി ഗ്രൂപ്പ്. പിന്നെ 24 മണിക്കൂർ നോൺസ്റ്റോപ്പ് നിർമ്മാണം. ഓണത്തിന് ആദ്യ കപ്പൽ എത്തിക്കും.
കല്ലുകൾ കടലിൽ നിക്ഷേപിക്കാൻ വിപുലമായ സംവിധാനം . തിങ്കളാഴ്‌ച പുതിയ ഗോഡൗണിന്റെ നിർമ്മാണം ആരംഭിക്കും.
സർക്കാർ ഉറപ്പുകൾ
തീരശോഷണം മൂലം വീടും സ്ഥലവും നഷ്‌ടമായവർക്ക് മാസവാടക 5500 രൂപ
ക്യാമ്പുകളിൽ കഴിയുന്നവർക്ക് മുട്ടത്തറയിൽ 600 ഫ്ലാറ്റുകൾ ഒന്നരവർഷത്തിനകം
വീടും സ്ഥലവും നഷ്‌ടമായവർക്ക് മൂന്ന് സെന്റിൽ വീട്. വിസ്‌തീർണം 635 ചതുരശ്രയടി
വീടുകൾക്ക് അടുത്ത് വലയും ഉപകരണങ്ങളും സൂക്ഷിക്കാൻ പൊതുസ്ഥലം
തീരശോഷണം പഠിക്കുന്ന വിദഗ്ദ്ധ സമിതി സമരസമിതിയുമായും ജനകീയ സമിതിയുമായും ചർച്ച
ബോട്ടുകളിലെ മണെണ്ണ എൻജിനുകൾ മാറ്റി ഡീസൽ,പെട്രോൾ,ഗ്യാസ് എൻജിനുകൾ സ്ഥാപിക്കും
മത്സ്യബന്ധനം നടത്തരുതെന്ന ദുരന്തനിവാരണ അതോറിട്ടി അറിയിപ്പുള്ള ദിവസം 315 രൂപ സഹായം
മത്സ്യത്തൊഴിലാളികളെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും
മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദഗ്ദ്ധ സമിതി ചർച്ച നടത്തും
ചീഫ്സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും ഉൾപ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |