കൊല്ലം: തെങ്കാശിയിൽ കൊല്ലം സ്വദേശിനിയായ വനിതാ ഗേറ്റ് കീപ്പറെ ഗാർഡ് റൂമിൽ കയറി ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിലായതായി സൂചന. എന്നാൽ, പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ആർ.പി.എഫ് പുറത്ത് വിട്ടിട്ടില്ല.
തമിഴ്നാട് സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലുള്ളയാൾ തന്നെയാണ് കുറ്രവാളിയെന്ന് സ്ഥിരീകരിക്കാൻ ആക്രമണത്തിന് ഇരയായ യുവതിക്ക് മുമ്പിൽ എത്തിക്കേണ്ടതുണ്ട്. എന്നാൽ, ഈ ജീവനക്കാരി അതിനുള്ള മാനസികാരോഗ്യം ഇതുവരെ വീണ്ടെടുത്തിട്ടില്ല. അന്വേഷണ സംഘം പ്രതിയുടെ ചിത്രമെങ്കിലും കാണിച്ച് സ്ഥിരീകരിക്കാൻ അനുമതി ചോദിച്ചെങ്കിലും ഡോക്ടർമാർ അത് നൽകിയിട്ടില്ല. പ്രതിയെ കാണുമ്പോൾ ജീവനക്കാരി മാനസിക വിഭ്രാന്തി പ്രകടപ്പിക്കുമോയെന്ന ഭയമുണ്ട്. ഇന്ന് ജീവനക്കാരിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം പ്രതിയെ നേരിട്ടോ ഫോട്ടോ കാണിച്ചോ സ്ഥിരീകരിക്കാൻ ശ്രമം നടക്കും. സ്ഥലത്തെ മറ്റ് നിർമ്മാണ തൊഴിലാളികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന് കരുതുന്നയാൾ പിടിയിലായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തെങ്കാശിയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെയുള്ള പാവൂർ ഛത്രം റെയിൽവേ ഗേറ്റിലെ ഗേറ്റ് കീപ്പറായ ജീവനക്കാരി ആക്രമിക്കപ്പെട്ടത്. രാത്രി എട്ടേമുക്കാലോടെ ജീവനക്കാരി ഫോൺ ചെയ്തുകൊണ്ടിരിക്കുമ്പോൾ പതുങ്ങിയെത്തിയ അക്രമി കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തതോടെ റെയിൽവേ ഫോണിന്റെ റിസീവറെടുത്ത് തലയ്ക്കടിച്ചു. സ്വർണാഭരണങ്ങളാണ് ആവശ്യമെങ്കിൽ അത് താൻ നൽകാമെന്ന് ജീവനക്കാരി പറഞ്ഞെങ്കിലും തനിക്ക് അതല്ല വേണ്ടതെന്ന് പറഞ്ഞ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. എതിർത്തതോടെ കല്ലുകൊണ്ട് മുഖത്ത് ഇടിച്ച് വീഴ്‌ത്തിയ ശേഷം നിലത്തിട്ട് ചവിട്ടി. ഇതിനിടെ രക്ഷപ്പെട്ട് പുറത്തേങ്ങ് ഇറങ്ങിയോടി. എന്നാൽ അക്രമി പിന്തുടർന്ന് ചവിട്ടിവീഴ്‌ത്തിയ ശേഷം ട്രാക്കിലൂടെ വലിച്ചിഴച്ചു. അവിടെ നിന്ന് യുവതി രക്ഷപ്പെട്ട് തൊട്ടടുത്തുള്ള വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |