തൃശൂർ: ഇറാൻ സെെന്യം പിടിച്ചെടുത്ത 'എംഎസ്‌സി' ഏരീസ് എന്ന ഇസ്രയേൽ ചരക്ക് കപ്പലിലുള്ള തൃശൂർ സ്വദേശിനി വീട്ടിലേക്ക് വിളിച്ചതായി റിപ്പോർട്ട്. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫാണ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചത്. കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും പ്രശ്നങ്ങളെന്നും ഇല്ലെന്നും അറിയിച്ചതായാണ് വിവരം.
ഒരു മണിക്കൂർ നേരത്തേക്ക് ഫോൺ ഉപയോഗിക്കാനാണ് സെെന്യം അനുമതി കൊടുത്തത്. ഇനി എപ്പോൾ ഫോൺ ലഭിക്കുമെന്ന് അറിയില്ലെന്നും ഫോൺ കോൾ ചെയ്തില്ലെങ്കിൽ വിഷമിക്കരുതെന്നും ആൻ പറഞ്ഞെന്ന് കുടുംബം അറിയിച്ചു. ഒരു മാദ്ധ്യമത്തോടാണ് ഇക്കാര്യം കുടുംബം അറിയിച്ചത്. ഇറാൻ സെെന്യം കപ്പലിലുള്ളവർക്ക് ഫോൺ കൊടുക്കുമെന്നും അവർ വിളിക്കുമെന്നും എംബസി കുടുംബത്തോട് നേരത്തെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഫോൺ കോൾ വന്നത്. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശേരി വടശേരി സ്വദേശിയായ സുമേഷ്, വയനാട് കാട്ടിക്കുളം പാൽവെളിച്ചം സ്വദേശി പിവി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികൾ. 17 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ കപ്പലിൽ 25 ജീവനക്കാരുണ്ട്.
കപ്പലിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയിൽ നിന്ന് മുംബയിലേക്ക് വരുകയായിരുന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മോചനം സാദ്ധ്യമാക്കാനും ഇന്ത്യ നയതന്ത്രതലത്തിൽ ന്യൂഡൽഹിയിലും ടെഹ്‌റാനിലും അടിയന്തര ഇടപെടൽ നേരത്തെ ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |