തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 69 സീറ്റുകളിൽ ബി.ജെ.പിയുടെ വോട്ട് സി.പി.എമ്മിന് പ്രകടമായി തന്നെ മറിച്ച് നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആരോപിച്ചു. മറ്റ് സീറ്റുകളിലും കച്ചവടം നടന്നു.
പുറത്തറിയുമെന്നായപ്പോൾ, രക്ഷപ്പെടാനായി മുൻകൂട്ടി എറിഞ്ഞതാണ് യു.ഡി.എഫിന് ബി.ജെ.പി വോട്ട് മറിച്ചുനൽകിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം. ആരോപണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു.
നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബി.ജെ. പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. നേമത്ത് കഴിഞ്ഞതവണ യു.ഡി.എഫ് നേടിയത് 13860 വോട്ടുകൾ. അത് കെ. മുരളീധരനിലൂടെ 36524 വോട്ടുകളാക്കി ഉയർത്തിയാണ് കോൺഗ്രസ് ബി.ജെ.പിയെ തളച്ചത്. ശിവൻകുട്ടിക്ക് കഴിഞ്ഞതവണത്തെ 59142 വോട്ടുപോലും ലഭിച്ചില്ല. 55837 വോട്ടുകളേ കിട്ടിയുള്ളൂ.പാലക്കാട്ട് ഇ. ശ്രീധരന്റെ മുന്നേറ്റം തടഞ്ഞത് ഷാഫി പറമ്പിലാണ്. സി.പി.എമ്മിന് 2242 വോട്ട് കുറയുകയാണ് ചെയ്തത്. അത് ബി.ജെ.പിയിലേക്ക് പോയി. മഞ്ചേശ്വരത്ത് മുസ്ളിം ലീഗിന്റെ എ.കെ.എം അഷ്‌റഫിന്റെ മുന്നേറ്റമാണ് ബി.ജെ.പിയുടെ കെ.സുരേന്ദ്രന്റെ വിജയത്തെ തകർത്തത്. യു.ഡി.എഫ് 8888 വോട്ടുകൾ കൂടുതൽ പിടിച്ചപ്പോൾ സി.പി.എമ്മിന് 1926 വോട്ടുകൾ കുറഞ്ഞു. അതും ബി. ജെ.പിക്ക് കൊടുത്തതാണ്.
2016ലെ തിരഞ്ഞെടുപ്പുമായി നോക്കുമ്പോൾ, ബി.ജെ.പിക്ക് 4,35,606 വോട്ടുകളാണ് കുറഞ്ഞത്. 3.71 ശതമാനം ഇടിവ്. ഭൂരിഭാഗവും പോയത് ഇടതുമുന്നണിയിലേക്കാണ്. കളമശ്ശേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കുറഞ്ഞ 13065 വോട്ടുകളും ലഭിച്ചത് സി.പി.എം സ്ഥാനാർത്ഥിക്കാണ്.
കുട്ടനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 2016ലേക്കാൾ 18098 വോട്ടുകൾ കുറഞ്ഞു. അത് ഇടതിന് മറിച്ചു. വൈക്കത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വോട്ട് 30067ൽ നിന്ന് 11953ലേക്ക് കൂപ്പുകുത്തിയപ്പോൾ അതും പോയത് സി.പി.ഐ സ്ഥാനാർത്ഥിക്കാണ്. ഉടുമ്പൻചോലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി 2016ൽ നേടിയ 21799 വോട്ടുകൾ 7208ലേക്ക് താഴ്ന്നു. ഇടതു സ്ഥാനാർത്ഥിയുടേത് 50813ൽ നിന്ന് 77381ലേക്കുയർന്നു.
ഏറ്റുമാനൂർ, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട്, ചങ്ങനാശ്ശേരി, വാമനപുരം, കോവളം, കയ്പമംഗലം തുടങ്ങി നിരവധി മണ്ഡലങ്ങളിലാണ് ബി.ജെ.പി ഇടതുമുന്നണിക്ക് വോട്ട് മറിച്ചത്. സി.പി.എം- ബി.ജെ.പി ഡീൽ എന്ന് ആർ.എസ്.എസ് ഉന്നതൻ ബാലശങ്കർ വെളിപ്പെടുത്തിയത് ശരിയെന്ന് തെളിഞ്ഞു. സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ അഴിമതിക്കേസുകളിന്മേലുള്ള അന്വേഷണം കേന്ദ്ര ഏജൻസികൾ മരവിപ്പിച്ചത് ഡീലിന്റെ ഭാഗമാണ്. കോൺഗ്രസ് മുക്തഭാരതമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |