ആലപ്പുഴ: ഡി.സി.സി അദ്ധ്യക്ഷന്മാരെ തീരുമാനിച്ചത് ആവശ്യമായ ചർച്ചകൾ നടത്തിയില്ലെന്നും എന്നാൽ, പട്ടിക അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നതാണ് കോൺഗ്രസ് കീഴ്‌വഴക്കം. അദ്ധ്യക്ഷസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ സംസ്ഥാനതലത്തിൽ നടത്തേണ്ടതായിരുന്നു. അത്തരം ചർച്ചകൾ നടന്നിരുന്നെങ്കിൽ ഹൈക്കമാൻഡിന്റെ ഇടപെടൽ ഒഴിവാക്കാമായിരുന്നു. വിഷയത്തിൽ ഇടപെട്ട രാഹുൽ ഗാന്ധിക്ക് നന്ദി അറിയിക്കുന്നു. 14 ഡി.സി.സി പ്രസിഡന്റുമാർക്കും മികച്ച നിലയിൽ പ്രവർത്തിച്ച് കോൺഗ്രസിനെ വളർത്താനാകട്ടെയെന്നും അദ്ദേഹം ഹരിപ്പാട്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടന വരുമ്പോൾ മതിയായ പ്രാതിനിദ്ധ്യം സ്ത്രീകൾക്കും പട്ടികജാതി - വർഗ വിഭാഗത്തിനും ചെറുപ്പക്കാർക്കും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ എല്ലാവർക്കും ഗ്രൂപ്പുണ്ട്. സ്ഥാനം കിട്ടുമ്പോൾ മാത്രം ഗ്രൂപ്പില്ലെന്ന് പറയുന്നവരോട് യോജിക്കുന്നില്ല. ചർച്ചകൾ നടത്താമെന്ന വാക്ക് പാലിക്കപ്പെട്ടില്ല. സംസ്ഥാന തലത്തിൽ കൂടുതൽ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടനാപരമായി മാത്രമേ കെ.പി.സി.സി പ്രസിഡന്റ് അച്ചടക്ക നടപടി സ്വീകരിക്കാവൂ. എല്ലാരെയും യോജിപ്പിച്ചുനിറുത്തി വേണം പാർട്ടിയെ നയിക്കാനെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |