കോഴിക്കോട്: കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിന് കോഴിക്കോട്ട് തുടക്കം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പ്രതികാരം തീർക്കാൻ ഉപയോഗിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. അതിന്റെ ഭാഗമാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡിയെ ഉപയോഗിച്ച് ചോദ്യം ചെയ്യുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ വീട്ടിലെത്തി ചോദ്യം ചെയ്യുമെന്നാണ് എൻഫോഴ്സ്മെന്റ് അറിയിച്ചത്. താൻ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്, ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാമെന്നായിരുന്നു സോണിയാ ഗാന്ധിയുടെ മറുപടി. എന്നിട്ടും പാർട്ടി ആസ്ഥാനത്തടക്കം നിരോധനാജ്ഞ ഏർപ്പെടുത്തി പ്രവർത്തകരെ പേടിപ്പിക്കാനാണ് അമിത് ഷായും നരേന്ദ്രമോദിയും ശ്രമിച്ചത്.കേന്ദ്രത്തിന്റെ അതേ നയമാണ് പിണറായി സർക്കാരും പിന്തുടരുന്നത്. ഇത്തരം വിരട്ടൽ രാഷ്ട്രീയം കോൺഗ്രസിനോട് ചെലവാകില്ല.
വർത്തമാനകാല ഇന്ത്യയിൽ ഫാസിസത്തിന്റെ കടന്നുകയറ്റമാണ് . സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം പോലും ചർച്ച ചെയ്യാൻ പാർലമെന്റിൽ അനുവദിക്കുന്നില്ല.കേന്ദ്രത്തിന് സമാനമായ ഏകാധിപത്യ ഫാസിസ്റ്റ് ഭരണമാണ് കേരളത്തിലും നടക്കുന്നത്. കോൺഗ്രസ് നേതൃത്വം നടത്തുന്ന ചെറുത്തു നിൽപ്പിനും പ്രക്ഷോഭങ്ങൾക്കും ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയുണ്ടാകും. കേരളത്തിൽ നിന്ന്
യു.ഡി.എഫിന് 19 പാർലമെന്റ് അംഗങ്ങളെന്നത് 20 ആയി ഉയർത്താൻ കഴിയുന്ന പ്രവർത്തന മികവോടെ ഒറ്റക്കെട്ടായി കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുപോകണമെന്നും വേണുഗോപാൽ പറഞ്ഞു.
കേരളത്തിലും കോൺഗ്രസ് ദുർബലം: കെ.സുധാകരൻ
കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും കോൺഗ്രസ് ദുർബലമായിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.പറഞ്ഞു.ദേശീയ തലത്തിൽ കോൺഗ്രസ് ഇല്ലെങ്കിൽ രാജ്യം ഇല്ലാതാകുന്ന സാഹചര്യമുണ്ടാവുമെന്നും കോഴിക്കോട് നടക്കുന്ന കോൺഗ്രസിന്റെ നവ സങ്കൽപ് ചിന്തൻ ശിബിരത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തവെ സുധാകരൻ പറഞ്ഞു.
കോൺഗ്രസ് തളർന്നപ്പോൾ വർഗീയത വളരുകയാണ്.കേരളത്തിലെ കോൺഗ്രസിന്റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യം. ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയുണ്ട്. കേരളത്തിലെ പാർട്ടി പുനഃസംഘടന ഒട്ടും വൈകില്ല. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാർട്ടിയെ സജ്ജമാക്കും. അതിനുള്ള രൂപരേഖ തയ്യാറാക്കാൻ കൂടിയാണ് ചിന്തൻ ശിബിരം. ഇവിടെ ഉരുത്തിയുന്ന ആശയങ്ങൾ പാർട്ടി നയരേഖയായി മാറ്റും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ കോൺഗ്രസിന് കഴിഞ്ഞില്ല. സംഘടനാ ദൗർബല്യമടക്കം അതിന് കാരണമായി. അഴിമതിയും ധൂർത്തും തന്നിഷ്ടവും കൈമുതലായ സർക്കാരായിരുന്നു അന്ന് അധികാരത്തിലിരുന്നത്. സർക്കാർ മാറണമെന്ന് ജനം ആഗ്രഹിച്ചു. പക്ഷേ, അവരുടെ ആഗ്രഹം സഫലമായില്ല. രണ്ടാമതൊരു പരാജയം ഇനി അനുവദിക്കാനാവില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അതിനുള്ള മറുപടി നൽകും.
കേരളത്തിലും കേന്ദ്രത്തിലും നടക്കുന്ന ഭരണ നെറികേടുകൾക്കും അഴിമതികൾക്കും എതിരേ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രക്ഷോഭങ്ങൾ വെറുതെയാവില്ല. അതിനുള്ള മുന്നൊരുക്കമാണ് ചിന്തൻ ശിബിരം വിഭാവനം ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.
സുധീരനും മുല്ലപ്പള്ളിയും പങ്കെടുത്തില്ല
കെ.പി.സി.സിയുടെ ചിന്തൻ ശിബിരത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുത്തില്ല. കെ.സുധാകരനുമായുള്ള അഭിപ്രായ ഭിന്നതയാണ് വിട്ടു നിൽക്കാൻ കാരണമെന്ന് അറിയുന്നു.
മുൻ പ്രസിഡന്റായ കെ.മുരളീധരൻ എം.പിയും ഇന്നലെത്തെ പരിപാടിയിൽ പങ്കെടുത്തില്ല. മകന്റെ വിവാഹം കാരണമാണ് പങ്കെടുക്കാതിരുന്നത്. ഇന്ന് പങ്കെടുക്കുമെന്നാണ് അറിയുന്നത്. ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും, കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് കെ.സുധാകരൻ പ്രതികരിച്ചത്. സുധീരനും മുല്ലപ്പള്ളിയും പങ്കെടുക്കാതിരുന്നതിന്റെ കാരണം അറിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |