കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്താനിടയുള്ള വിഷയങ്ങളിൽ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തി മുന്നോട്ടുപോകണമെന്ന് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു.
എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളീയ പാരമ്പര്യം. അതിന് കോട്ടം തട്ടാൻ അനുവദിക്കരുത്.
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ നടത്തുന്ന പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും യഥാർത്ഥ ലക്ഷ്യത്തിൽ നിന്നു മാറ്റിനിറുത്തി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണകൾക്കും ഭിന്നതകൾക്കും വഴിതെളിക്കും. ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണം. സമൂഹത്തിൽ സംഘർഷമുണ്ടാക്കാൻ ക്രൈസ്തവസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ സഭാംഗങ്ങളെല്ലാവരും ശ്രദ്ധിക്കണം.
എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് പരസ്പരസ്‌നേഹത്തോടെയും സാഹോദര്യത്തോടെയും മുന്നേറാൻ പരിശ്രമിക്കാം. മതാചാര്യന്മാരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോട് സഹകരിക്കാമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |