തിരുവനന്തപുരം: പേശീ സംബന്ധമായ ചികിത്സയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും. രണ്ടാഴ്ചയോളം അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വരുമെങ്കിലും കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല താത്കാലികമായി മറ്റാർക്കും നൽകില്ല.
പേശികൾക്ക് ബലക്ഷയമുണ്ടാവുന്ന 'മയസ്തീനിയ ഗ്രാവിസ്" എന്ന രോഗത്തിന് രണ്ട് വർഷമായി അദ്ദേഹം ചികിത്സയിലാണ്. കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ അമേരിക്കയിലെ ചില വിദഗ്ദ്ധ ഡോക്ടർമാരുമായി രോഗ വിവരത്തെക്കുറിച്ച് ആശയവിനിമയം നടത്തിയിരുന്നു. ചികിത്സ എവിടെയായിരിക്കുമെന്നത് അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും.
അമേരിക്കൻ യാത്ര കഴിഞ്ഞെത്തിയ ശേഷം, കെ.പി.സി.സി തീരുമാനിച്ചിട്ടുള്ള കേരള യാത്ര സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി നയിക്കും. ജനുവരി 21 നോ 27 നോ യാത്ര തുടങ്ങാനാണ് ആലോചിച്ചിട്ടുള്ളത്. കാസർകോട്ട് തുടങ്ങി 140 അസംബ്ളി നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി 28 ദിവസം കൊണ്ട് തലസ്ഥാനത്തെത്തും. '
സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര" എന്ന പേര് നിർദ്ദേശിക്കപ്പെട്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.എന്നാൽ, നിയമസഭാ സമ്മേളനം ജനുവരിയിൽ തുടങ്ങുന്നതിനാൽ പ്രതിപക്ഷ നേതാവിന് യാത്രയിൽ മുഴുവൻ സമയം പങ്കെടുക്കാൻ സാധിക്കുമോയെന്ന പ്രശ്നവുമുണ്ട്.
നവകേരള സദസിന്റെ ഊർജ്ജവുമായിട്ടാവും ഭരണപക്ഷം സഭയിലെത്തുക. അവരെ പ്രതിരോധിക്കാൻ പ്രതിപക്ഷ നേതാവിന്റെ സാന്നിദ്ധ്യം അനിവാരമാണ് . ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നതിനാൽ യാത്ര കുറച്ചു കൂടി നീട്ടിവയ്ക്കാനുമാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |