തിരുവനന്തപുരം: പാർട്ടി പുനഃസംഘടന എ.ഐ.സി.സി പ്രഖ്യാപിച്ചതായതിനാൽ അവർ ആവശ്യപ്പെടാതെ മാറ്റിവയ്ക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അത്തരമൊരാവശ്യം എ.ഐ.സി.സിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരുതുന്നില്ല. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മാത്രമേ നേതൃത്വത്തിൽ എത്താനാകൂവെന്നാണെങ്കിൽ താൻ മത്സരത്തിനുണ്ടാകും.
പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് നിർദ്ദേശം. പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത് കെ.പി.സി.സി അല്ല. ഡി.സി.സി പ്രസിഡന്റുമാരും പുനഃസംഘടന പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി ആറു പേരാണ് പുനഃസംഘടന വേണ്ടെന്ന് ആവശ്യപ്പെട്ടത്. പുനഃസംഘടനയുമായി മുന്നോട്ട് പോകും.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയെപ്പറ്റി ബാലപാഠം പോലും അറിയാത്തവരാണ് അതിനെ വിമർശിക്കുന്നത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നേതാക്കളെയും പാർട്ടിയെയും വിമർശിക്കുന്നവർക്കെതിരെയും പാർട്ടി യോഗങ്ങളിലെ കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിനൽകുന്നവർക്കെതിരെയും നടപടിയെടുക്കും.
പാർട്ടി പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിന് ലീഗൽ സെല്ലുകൾ, പാലിയേറ്റീവ് കെയർ ടീം, വികസനസമിതി എന്നിവയ്ക്ക് ജില്ലാതലങ്ങളിൽ രൂപം നൽകും. ഇന്ദിരാഗാന്ധിയുടെ ജന്മദിനം 19ന് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിക്കും. ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത സൈനികരെയും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെയും അന്ന് ആദരിക്കും. തിരുവനന്തപുരത്ത് അന്ന് സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |