തിരുവനന്തപുരം: എം.ബി.എ തോറ്റ കേരള സർവകലാശാല മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഐ.എം.കെ) മൂന്നു വിദ്യാർത്ഥികളെ ജയിപ്പിക്കാൻ മൂന്നാംതവണയും ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്താനുള്ള തീരുമാനം വിവാദത്തിൽ. മൂന്നാം സെമസ്റ്റർ തോറ്റവരുടെ ഉത്തരക്കടലാസ് മൂന്നാം തവണയും പുനഃപരിശോധിക്കണമെന്ന് എസ്.എഫ്.ഐയാണ് ആവശ്യപ്പെട്ടത്. തുടർന്ന് എം.ബി.എ വകുപ്പ് മേധാവിയും സി.എസ്.എസ് വൈസ് ചെയർമാനും യോഗം ചേർന്ന് പുനഃപരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു. ഈ യോഗത്തിൽ എസ്.എഫ്.ഐ നേതാവിനെയും പങ്കെടുപ്പിച്ചിരുന്നു.
ചട്ടപ്രകാരം പി.ജി പരീക്ഷകൾക്ക് രണ്ടു മൂല്യനിർണയമാണുള്ളത്. ആദ്യ മൂല്യനിർണയം അതതു വകുപ്പുകളിലെ അദ്ധ്യാപകരും രണ്ടാം മൂല്യനിർണയം സർവകലാശാലയ്ക്ക് പുറത്തുള്ള അദ്ധ്യാപകരുമാണ് നടത്തുന്നത്. മൂല്യനിർണയങ്ങളിൽ ലഭിക്കുന്ന മാർക്കുകൾ തമ്മിലുള്ള വ്യത്യാസം10 ശതമാനത്തിൽ കൂടുതലാണെങ്കിൽ മൂന്നാമത് മൂല്യനിർണയം നടത്താനാണ് വ്യവസ്ഥയുള്ളത്. തോറ്റ മൂന്ന് വിദ്യാർത്ഥികളുടെയും മൂല്യനിർണയങ്ങളിലെ മാർക്ക് വ്യത്യാസം 10 ശതമാനത്തിനു താഴെയായതിനാൽ മൂന്നാമത് മൂല്യനിർണയം നടത്താൻ വ്യവസ്ഥയില്ല. തോറ്റവരെ ഏതുവിധേനെയും ജയിപ്പിക്കാനാണ് മൂന്നാം മൂല്യനിർണയം.
യൂണിവേഴ്സിറ്റി ചട്ടമനുസരിച്ച് വൈസ് ചാൻസലർ ചെയർമാനായ അക്കാഡമിക് കമ്മിറ്റിക്കു പോലും യൂണിവേഴ്സിറ്റി റഗുലേഷന് വിരുദ്ധമായി തീരുമാനമെടുക്കാൻ അധികാരമില്ല. മൂന്നാം പരിശോധനയ്ക്കുള്ള തീരുമാനം അംഗീകരിക്കരുതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി കേരള സർവകലാശാലാ വൈസ്ചാൻസലറോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |