തിരുവനന്തപുരം: അഭിമാനപദ്ധതിയായ കെ-ഫോൺ സൗജന്യ ഇന്റർനെറ്റ് പദ്ധതി പ്രകാരം കണക്ഷൻ നൽകുന്നതിന് തുടക്കമായി. ഇതിനായി ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് നിർദ്ദേശങ്ങൾ ക്ഷണിച്ചു. തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വീടുകളിലേക്ക് ഇന്റർനെറ്റ് സേവനം എത്തിക്കുന്നത് സംബന്ധിച്ചാണ് നിർദ്ദേശങ്ങൾ നൽകേണ്ടത്. ജില്ലാടിസ്ഥാനത്തിലാണ് സേവനദാതാക്കളെ നിശ്ചയിക്കുക.
ഒാരോ നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുത്ത 500 പേർക്ക് സെക്കൻഡിൽ 15 എം.ബി വരെ വേഗമുള്ള ഇന്റർനെറ്റ് കണക്ഷനാണ് സൗജന്യമായി നൽകുക. ദിവസം ഒന്നര ജി.ബി ലഭിക്കും.
താമസിയാതെ സൗജന്യനിരക്കിൽ മറ്റുള്ളവർക്കും ഇന്റർനെറ്റ് സേവനം ലഭ്യമാകും. നെറ്റ് വർക്ക് ശൃംഖല സർക്കാർ നൽകുന്നതിനാൽ സേവന നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ മുഴുവൻ ഇലക്ട്രിക്പോസ്റ്റുകളിലൂടെയും വലിച്ച വമ്പൻ കേബിൾ ശൃംഖലയാണ് കെ-ഫോണിന്റെ നട്ടെല്ല്. 2,600 കിലോമീറ്ററിൽ 2,045 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പൂർത്തിയായി. എല്ലാ സർക്കാർ സ്ഥാപനങ്ങളെയും ഇന്റർനെറ്റിലൂടെ ബന്ധിപ്പിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഇ-ഗവേണൻസ്, സർക്കാർ സേവനങ്ങളുടെ ഒാൺലൈൻ വിനിയോഗം, കാഷ്ലെസ് ഇടപാടുകൾ എന്നിവ വേഗത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |