തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയായ സിൽവർ ലൈനിനെതിരെ തീവ്രസമരമുറകളുമായി യു.ഡി.എഫ് രംഗത്തിറങ്ങിയിരിക്കെ, അതിനോട് മുഖം തിരിച്ച് സമസ്ത. വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലിംലീഗിനോട് കാണിച്ച വിപ്രതിപത്തി സിൽവർലൈനിലും ആവർത്തിച്ചതോടെ, മുസ്ലിംലീഗിന്റെ രാഷ്ട്രീയത്തിൽ നിന്ന് ഭിന്നമായ നിലപാടാണ് തങ്ങളുടേതെന്ന് മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെ സമസ്ത ആവർത്തിച്ചു. അതേസമയം, സിൽവർലൈൻ വിഷയത്തിൽ, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെടുന്നു.
ജനഹിതം മാനിക്കാതെ പദ്ധതിയുമായി മുമ്പോട്ട് പോകാനാണ് ഭാവമെങ്കിൽ, പദ്ധതിക്കായി സ്ഥാപിക്കപ്പെടുന്ന അതിരടയാള കല്ലുകൾ കോൺഗ്രസ് പിഴുതെറിയുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രഖ്യാപനം. മുഖ്യമന്ത്രി പൗരപ്രമുഖരുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണിത്. ഇത്തരമൊരവസ്ഥ കേരളത്തിന്റെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കും. കോൺഗ്രസ് പ്രവർത്തകരും പദ്ധതിയെ എതിർക്കുന്നവരും യുദ്ധസന്നാഹവുമായി തെരുവിലിറങ്ങുന്നത്
വലിയ അക്രമത്തിലായിരിക്കും കലാശിക്കുക. സംസ്ഥാനത്ത് ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ മുൻകൈയെടുക്കണം.
സിൽവർലൈൻ പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുള്ള ധവളപത്രമിറക്കുന്നത് ഉചിതമായിരിക്കും. പദ്ധതി നാടിന്റെ ആവശ്യമാണെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തണം. സർക്കാരിന്റെ സഹയാത്രികരായ സി.പി.ഐയും ശാസ്ത്രസാഹിത്യ പരിഷത്തും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷഭരിതമായ ഒരന്തരീക്ഷത്തിൽ വികസന പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല. നാടിന്റെ വികസനം ജനങ്ങൾക്ക് വേണ്ടിയാകുമ്പോൾ അതവരെ ബോദ്ധ്യപ്പെടുത്തണം -സമസ്ത വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |