തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ അംഗീകൃത തൊഴിലാളി സംഘടനകളെ കണ്ടെത്താനായി ഈ മാസം 28ന് റഫറണ്ടം നടത്തും. 30ന് ഫലം പ്രഖ്യാപിക്കും. 18ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 27000ത്തോളം വരുന്ന വർക്കേഴ്സ് വിഭാഗം ജീവനക്കാരാണ് റഫറണ്ടത്തിൽ പങ്കെടുക്കുന്നത്. 20 ശതമാനം ജീവനക്കാരുടെ പിന്തുണ കിട്ടിയിൽ അംഗീകൃത യൂണിയൻ പദവി ലഭിക്കും.
2015ലാണ് ഇതിനു മുമ്പ് റഫറണ്ടം നടന്നത്. അന്ന് സി.ഐ.ടി.യു നേതൃത്വത്തിലുള്ള വർക്കേഴ്സ് അസോസിയേഷൻ 47.51ശതമാനം വോട്ടു നേടി. ഐ.എൻ.ടി.യു.സിയിലെ സിബിക്കുട്ടി ഫ്രാൻസിസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് 24.82 ശതമാനവും എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള വർക്കേഴ്സ് ഫെഡറേഷൻ 15 ശതമാനം വോട്ടും നേടിയിരുന്നു.
105 മെഗാവാട്ട് അധിക വൈദ്യുതി
രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം 105.077 മെഗാവാട്ട് അധിക വൈദ്യുതി ഉത്പാദിപ്പിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
8 മെഗാവാട്ടിന്റെ ആനക്കാംപൊയിൽ, 4.5 മെഗാവാട്ടിന്റെ അരിപ്പാറ, 2 മെഗാവാട്ടിന്റെ അപ്പർകല്ലാർ, 40 മെഗാവാട്ടിന്റെ മാങ്കുളം, 6 മെഗാവാട്ടിന്റെ ചാത്തൻകോട്ടുനട എന്നിവയും ചെങ്കുളം പമ്പ് ഹൗസ് നിർമ്മിച്ചതിലൂടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിൽ 27.93 മെഗാവാട്ട് അധിക വൈദ്യുതിയും സൗര പദ്ധതിയിലൂടെ 26 .8 മെഗാവാട്ട് സോളാർ വൈദ്യുതിയുമാണ് അധികമായി കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |