കൊച്ചി: കെ.ടി.ഡി.എഫ്.സി നിർമ്മിച്ചു നൽകിയ കെട്ടിങ്ങളുൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ ആസ്തി സർക്കാർ ഓഡിറ്റ് ചെയ്യണമെന്ന് ഹൈക്കോടതി. ജീവനക്കാരനായ ആർ. ബാജിയടക്കമുള്ളവർ ശമ്പളം വൈകുന്നതിനെതിരെ നൽകിയ ഹർജികളിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്.
ബി.ഒ.ടി മാതൃകയിൽ നിർമ്മിച്ച കെട്ടിടങ്ങൾ കെ.എസ്.ആർ.ടി.സിക്ക് ബാദ്ധ്യതയായെന്നും പലതും നിലവാരമില്ലാത്തതാണെന്നും ഹർജിക്കാർ ആരോപിച്ചു. തുടർന്നാണ് പ്രശ്നം കണ്ടെത്താൻ ഓഡിറ്റ് നിർദ്ദേശിച്ചത്. സർക്കാർ സഹായിച്ചാൽ ജൂലായിലെ ശമ്പളം ആഗസ്റ്റ് പത്തിന് നൽകാമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയത് രേഖപ്പെടുത്തി. സ്ഥാപനത്തെ ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലേക്കെങ്കിലും എത്തിക്കാൻ ബാദ്ധ്യതകൾ നിയന്ത്രിക്കണം. ഇതെങ്ങനെയെന്ന് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിൽ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് സർക്കാർ വിശദീകരിച്ചു.
യൂണിയനുകൾക്ക് വിമർശനം
യൂണിയനുകളുടെ സമരം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പരിഷ്കാരങ്ങൾ നടപ്പാക്കാൻ ജീവനക്കാർ സഹകരിക്കുന്നില്ല. നഷ്ടംകുറയ്‌ക്കാൻ ജീവനക്കാർ സഹകരിച്ചില്ലെങ്കിൽ കൂടുതൽ സഹായം നൽകില്ലെന്നും സർക്കാർ വ്യക്തമാക്കി. യൂണിയനുകളുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു. പരിഷ്കാരങ്ങളെ സംശയത്തോടെയാണ് കാണുന്നതെങ്കിൽ മാനേജ്‌മെന്റിന്റെ ചുമതല യൂണിയനുകൾ ഏറ്റെടുക്കണം. ജോലിചെയ്യുന്നത് ശമ്പളത്തിനുവേണ്ടി മാത്രമാകരുത്. കെ.എസ്.ആർ.ടി.സിയിൽ ജോലിചെയ്യുന്ന ഗിരി ഗോപിനാഥൻ - താര ദമ്പതികൾ മാതൃകയാണ്.
ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ആലപ്പുഴ - കരുനാഗപ്പള്ളി റൂട്ടിലാണ് ഇവർക്ക് ജോലി. രാത്രി രണ്ടുമണിയോടെ ഡിപ്പോയിലെത്തി വണ്ടി വൃത്തിയാക്കി രാവിലെ അഞ്ചരയ്ക്ക് ആദ്യ ട്രിപ്പ് തുടങ്ങും. ബസ് അലങ്കരിച്ച് വൃത്തിയായി കൊണ്ടു നടക്കുന്ന ഇവരെപ്പോലുള്ളവരാണ് മാതൃകയെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. 700 ബസുകൾ ജീവനക്കാർ പ്രശ്നമുണ്ടാക്കിയതിനാൽ ഓടിക്കാനാവുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. സർവീസിന് യോഗ്യമായ എല്ലാ ബസുകളും ഓടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രതിദിന കളക്‌ഷനായ എട്ടുകോടി രൂപ നേടണമെന്നും ഹൈക്കോടതി പറഞ്ഞു.
കെ.എസ്.ആർ.ടി.സി പൂട്ടാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ
കെ.എസ്.ആർ.ടി.സിയെ അടച്ചുപൂട്ടാനോ സർക്കാർ വകുപ്പാക്കി മാറ്റാനോ ഉദ്ദേശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരായ ഹർജിയിൽ ഗതാഗതവകുപ്പ് അഡി. സെക്രട്ടറി കെ.എസ്. വിജയശ്രീയാണ് സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 8532.66 കോടി രൂപ കെ.എസ്.ആർ.ടി.സി സർക്കാരിന് നൽകാനുണ്ടെന്നും പ്രതിവർഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്ന ആയിരംകോടിരൂപയിൽ കെ.എസ്.ആർ.ടി.സിയുടെ ചെലവ് പരിമിതപ്പെടുത്തേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ അനുവദിച്ച 50കോടിരൂപയ്ക്ക് വാങ്ങിയ 116 സൂപ്പർക്ളാസ് ബസുകൾ കെ.എസ്.ആർ.ടി.സി സ്വിഫ്ട് കമ്പനി ഉപയോഗിക്കുന്നുണ്ട്. കോർപ്പറേഷനെ ലാഭത്തിലാക്കാനുള്ള ശ്രമത്തോട് യൂണിയനുകളും ജീവനക്കാരും മുഖംതിരിക്കുകയാണ്. റിലേ ധർണയും മറ്റും നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |