കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ളീൻചിറ്റ് നൽകിയ ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിലാക്കി മോൻസൺ മാവുങ്കലിന്റെ സന്തതസഹചാരിയും ഡ്രൈവറുമായിരുന്ന ജെയ്‌സൺ രംഗത്ത്. മോൻസൺ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്ര ചെയ്തിരുന്നതെല്ലാം ഈ കാറുകളിലായിരുന്നെന്നുമാണ് മോൻസന്റെ പ്രൈവറ്റ് സെക്രട്ടറിയായി അറിയപ്പെട്ട ചേർത്തല സ്വദേശിയുടെ തുറന്നുപറച്ചിൽ.
ഐ.ജി ജി. ലഷ്മണയും മുൻ ഡി.ഐ.ജി സുരേന്ദ്രനുമടക്കം മോൻസണെ സംക്ഷിച്ചിരുന്നവരെ വെള്ള പൂശി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഏതാനും ദിവസം പിന്നിടുമ്പോഴാണ് ആറുവർഷത്തോളം മോൻസണോടൊപ്പം ഉണ്ടായിരുന്ന ജെയ്സന്റെ മാദ്ധ്യമങ്ങളോടുള്ള വെളിപ്പെടുത്തൽ. പരാതിക്കാരുമായി ജെയ്സൺ നടത്തിയ ചാറ്റുകളും മറ്റും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ഡി.ഐ.ജി സുരേന്ദ്രനുമായാണ് മോൻസണ് കൂടുതൽ അടുപ്പം. അദ്ദേഹത്തിന്റെ ഔദ്യോഗിക കാർ പലപ്പോഴും സ്വകാര്യ യാത്രകൾക്കായി ഉപയോഗിച്ചു. കൊവിഡ് കാലത്തായിരുന്നു ഇത് കൂടുതലും. വീട്ടിലേക്ക് മീൻ വാങ്ങാനും തേങ്ങ എടുക്കാനും സുരേന്ദ്രൻ സാറിന്റെ കാർ ഉപയോഗിച്ചു. പൊലീസുകാർക്ക് മദ്യക്കുപ്പി എത്തിച്ചത് ഈ കാറിലാണ്. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് തൃശൂരിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മോൻസൺ മടങ്ങിയത് ബീക്കൻ ലൈറ്റ് ഇട്ടാണ്. ഡൽഹിയിൽ മോൻസൺ താമസിച്ചത് നാഗാലാൻഡ് പൊലീസ് ക്യാമ്പിലാണ്. ഐ.ജി. ലക്ഷ്മണയാണ് സൗകര്യമൊരുക്കിയത്. മോൺസന്റെ സുഹൃത്തുക്കൾക്ക് കൊവിഡ് കാലത്ത് സുരേന്ദ്രൻ സാർ മുഖേനെ വാഹന പാസുകൾ നൽകി. ഇതിനായി ഐ.ജിയുടെ ഔദ്യോഗിക സീലും ഒപ്പും ദുരുപയോഗം ചെയ്തുവെന്ന് ജെയ്സൺ വെളിപ്പെടുത്തി.
ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നെങ്കിലും കാര്യമായി എടുത്തില്ല. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ ഉദ്യോഗസ്ഥരെ കുറിച്ച് പരാമർശങ്ങൾ ഇല്ലെന്നും ജയ്‌സൺ കുറ്റപ്പെടുത്തി. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കേസിൽ യാഥാർത്ഥ പ്രതികൾ പലരും പിടിയിലായില്ലെന്നും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും പരാതിക്കാരനായ കോഴിക്കോട് സ്വദേശി യാക്കൂബ് പുതിയപുരയിൽ നല്കിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |