കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നിട്ടും റൂൾ ലെവലിൽ നടപടികൾ സ്വീകരിക്കാത്തിൽ ഉപസമിതി യോഗത്തിൽ തമിഴ്‌നാടിന് വിമർശനം.മുല്ലപ്പെരിയാറിൽ സന്ദർശനം നടത്തിയ ഉപസമിതിയിൽ കേരള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. സുപ്രീംകോടതിയുടെ റൂൾകർവ് പ്രകാരം 136.6 അടിയെത്തിയാൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കണം. നിലവിൽ 135.85 അടിയാണ് ജലനിരപ്പ്.
പരമാവധി സംഭരണ ശേഷിയോടടുക്കുമ്പോൾ നൽകേണ്ട ജാഗ്രതാ നിദേശങ്ങൾ നൽകാൻ തമിഴ്‌നാട് അധികൃതർ തയാറായില്ല.
അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത് സംബന്ധിച്ച റൂൾ കർവിന്റെ കാര്യത്തിൽ ഇനിയെങ്കിലും വ്യക്തത വരുത്തണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തമിഴ്‌നാടിന്റെ പ്രതിനിധികൾ വ്യക്തമായ മറുപടി നൽകിയില്ല. ഇക്കാര്യത്തിൽ മേൽനോട്ട സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു നിലപാട്.അണക്കെട്ടിൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ തങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാത്തതിലുള്ള എതിർപ്പും കേരളം തമിഴ്‌നാടിനെ അറിയിച്ചു.
ഉപസമിതി സംഘം രാവിലെ തേക്കടിയിൽ നിന്ന് ബോട്ട് മാർഗമാണ് അണക്കെട്ടിലെത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷം സ്പിൽവേയിലിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി ഇവയുടെ കാര്യക്ഷമതയും ഉറപ്പാക്കി. സീപ്പേജ് വെള്ളത്തിന്റെ അളവും ശേഖരിച്ചു. തുടർന്ന് കുമളിയിൽ മേൽനോട്ട സമിതി ഓഫിസിലാണ് യോഗം ചേർന്നത്. ഉപസമിതിയുടെ പരിശോധനാ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് കൈമാറും. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ അണക്കെട്ടിന്റെ ജലനിരപ്പിലും നേരിയ കുറവുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |