തിരുവനന്തപുരം: മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരായ പ്രതിഷേധങ്ങളെ ഇനിയും വകവച്ചു കൊടുത്ത് മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സങ്കുചിതതാത്പര്യത്തോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾ കേരളത്തിനിനിയും താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരത്തിന്റെ പാഠം, സംസ്ഥാനത്താകെ മാലിന്യ സംസ്കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കുള്ള ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർണയിച്ച് സമയബന്ധിതമായി സമഗ്ര കർമപദ്ധതി
നടപ്പാക്കും. ഖര,ദ്രവ മാലിന്യങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ബയോ മെഡിക്കൽ മാലിന്യങ്ങൾ, ഇ-വേസ്റ്റ് എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണവും ഒരുക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്താകെ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്തും. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളെടുക്കും.
ബ്രഹ്മപുരം: സർക്കാർ സത്വര നടപടികളെടുത്തു
ബ്രഹ്മപുരത്ത് തീ പിടിത്തമുണ്ടായത് മുതൽ സർക്കാർ, ജില്ലാ ഭരണ സംവിധാനം, കൊച്ചി കോർപ്പറേഷൻ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.
■ മാർച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് പ്രശ്നപരിഹാരശ്രമങ്ങൾ ഊർജിതമാക്കാൻ നടപടികൾ നിർദ്ദേശിച്ചു.
■ മാർച്ച് 13ഓടെ തീ പൂർണമായും അണച്ചു.
■ചെറിയ തീ പിടിത്തങ്ങൾ ആവർത്തിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തുടർന്നും ജാഗ്രതയും മുൻകരുതലും പുലർത്തുന്നു.
■ തീയണയ്ക്കാൻ ജനപ്രതിനിധികളും മറ്റും നൽകിയ നിർദ്ദേശങ്ങളുടെ പ്രായോഗികതയും സർക്കാർ പരിഗണിച്ചു.
■പുക പടർന്നപ്പോൾ മുതൽ ഏതടിയന്തരസാഹചര്യത്തെയും നേരിടാൻ ആരോഗ്യവകുപ്പ് നടപടികളെടുത്തു.
■ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇതുവരെ ആർക്കുമില്ല.
■കൊച്ചിയിലെ പ്രവർത്തനങ്ങൾ തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ദൈനംദിനം വിലയിരുത്തും.
■ തദ്ദേശസ്വയംഭരണ, വ്യവസായ മന്ത്രിമാർ എല്ലാആഴ്ചയിലും അവലോകനം നടത്തും.
■ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങൾ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാൻ ശാസ്ത്രീയ പഠനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |