SignIn
Kerala Kaumudi Online
Thursday, 25 April 2024 11.10 AM IST

പ്രക്ഷോഭം കടുപ്പിക്കാൻ യു.ഡി.എഫ്: മേയ് രണ്ടാം വാരം സെക്രട്ടേറിയറ്റ് വളയും

udf

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ടാം വാരത്തിൽ സെക്രട്ടേറിയറ്റ് വളയാൻ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തിൽ തീരുമാനം. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഉപരോധം. മേയ് 20നാണ് സർക്കാരിന്റെ രണ്ടാം വാർഷികം.

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിച്ച നടപടിയിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് ജനപങ്കാളിത്തത്തോടെ പ്രതീകാത്മക നിയമസഭാ സമ്മേളനം സംഘടിപ്പിക്കും. വേദിയും തീയതിയും പിന്നീട് തീരുമാനിക്കും. ഇന്ധന സെസ് ഉൾപ്പെടെ ബഡ്ജറ്റിലെ പുതിയ നികുതിനിർദ്ദേശങ്ങൾ നിലവിൽ വരുന്ന ഏപ്രിൽ ഒന്നിന് കരിദിനമാചരിക്കും. അന്ന് സംസ്ഥാനവ്യാപകമായി പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. നിയമസഭയിൽ നടത്തിയ പോരാട്ടം സഭയ്ക്ക് പുറത്തേക്കും അതേ തീവ്രതയോടെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

നിയമസഭയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ പോരാട്ടം കാഴ്ചവയ്ക്കാൻ സാധിച്ചുവെന്ന് യോഗം വിലയിരുത്തി. സർക്കാർ പ്രതിരോധത്തിലായതിനാലാണ് നടപടികൾ ഗില്ലറ്റിൻ ചെയ്ത് ഒളിച്ചോടിയത്. സഭാസമ്മേളനത്തിൽ കണ്ടത് പ്രതിപക്ഷത്തിന്റെ വിജയമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയില്ലാതെ ഭരണപക്ഷം ഒളിച്ചോടി.

ആരോപണങ്ങളെ ഭയന്നാണ് തുടർച്ചയായി അടിയന്തരപ്രമേയ നോട്ടീസുകൾ അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്. ഭരണപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഹകരിക്കാതെ ഒളിച്ചോടിയെന്ന സർക്കാർ കേന്ദ്രങ്ങളുടെ പ്രചാരണത്തിന് തടയിടാനാണ് പ്രതീകാത്മക നിയമസഭ അടക്കമുള്ള പ്രതിഷേധ പ്രചാരണത്തിലേക്ക് നീങ്ങുന്നത്. എല്ലാ മാസവും യു.ഡി.എഫ് നേതൃയോഗം ചേരാനും തീരുമാനിച്ചു.

 മുന്നണിയെ വിമർശിച്ചിട്ടില്ല: ആർ.എസ്.പി

യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളെയും പ്രതിഷേധങ്ങളെയുമെല്ലാം പിന്തുണച്ച് സംസാരിച്ച കൂട്ടത്തിൽ മുന്നണിയോഗം ചേരുന്നതിലെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടുക മാത്രമാണുണ്ടായതെന്ന് യോഗത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ വിശദീകരിച്ചു. അത് മാദ്ധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടതാണ്. മുന്നണി യോഗങ്ങൾ ചേരുന്നതിൽ അല്പം കാലതാമസമുണ്ടായത് വിവിധങ്ങളായ സമരപരിപാടികളും മറ്റും ഏറ്റെടുത്തതിനാലാണെന്ന് യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.