തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു.
ഈ ആവശ്യമുന്നയിച്ച് ജൂലായ് രണ്ടിന് സെക്രട്ടേറിയറ്റിന് മുന്നിലേക്കും , കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. 27ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും വിഷയം ഉന്നയിക്കും. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കളവാണെന്ന് സമർത്ഥിക്കാനോ, അതിനെതിരെ നിയമനടപടി സ്വീകരിക്കാനോ മുഖ്യമന്ത്രി തയാറാകാത്തിടത്തോളം അവരുടെ മൊഴി മുഖവിലയ്ക്കെടുക്കേണ്ടി വരുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ സംശയ മുനയിൽ നിറുത്തുന്നതാണ് വെളിപ്പെടുത്തലുകൾ. മുഖ്യമന്ത്രിയെയും കുടുംബത്തെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ മുഖ്യമന്ത്രി നിയമ നടപടിയെടുക്കാതെയും ആരോപണങ്ങൾക്ക് മറുപടി പറയാതെയും ഒളിച്ചോടുന്നു. സർക്കാരിന്റെ അപ്രഖ്യാപിത അംബാസഡറായാണ് യു.എ.ഇ കോൺസുലേറ്റുമായി സ്വപ്ന ഇടപെട്ടിരുന്നത്. നൂറ് ദിവസം ജയിലിൽ കിടന്ന് പുറത്തുവന്ന ശേഷം അവർ നൽകിയ മൊഴിയെ എങ്ങനെ അവിശ്വസിക്കും? മുഖ്യമന്ത്രി ഇതിനെതിരെ പരാതി നൽകുകയും, മൊഴി തെറ്റെന്ന് തെളിയിക്കപ്പെടുകയും ചെയ്താൽ അവർക്ക് ഏഴ് വർഷം വരെ തടവു ശിക്ഷ കിട്ടാം. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം മാനനഷ്ടക്കേസ് കൊടുക്കുന്നില്ല? നേരത്തേ കേന്ദ്ര ഏജൻസികൾ ഇതുസംബന്ധിച്ച അന്വേഷണം സ്തംഭിപ്പിച്ചത് സി.പി.എം- ബി.ജെ.പി രഹസ്യബാന്ധവത്തെ തുടർന്നാണ്.
ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുമ്പോൾ, വിമാനത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് നാടുനീളെ അക്രമം നടത്തിയത്. കോൺഗ്രസ് ഓഫീസുകൾക്കും.,കെ.പി.സി.സി ആസ്ഥാനത്തിനും നേരെ ആക്രമണം നടത്തി. പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് അതിക്രമിച്ചുകയറി. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിനെയും മർദ്ദിച്ചതിനെയും ,ഇ.ഡിയെ ഉപയോഗിച്ച് രാഹുൽഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ നീക്കത്തിൽ പ്രതിഷേധിച്ചവരെ മർദ്ദിച്ചൊതുക്കിയ ഡൽഹി പൊലീസ് നടപടിയെയും യോഗം അപലപിച്ചു.
കെ.പി.സി.സി പ്രസിഡന്റിന് മധുരം നൽകി
കെ.പി.സി.സി പ്രസിഡന്റ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ കെ. സുധാകരൻ എം.പിക്ക് കെ.പി.സി.സി ഭാരവാഹികൾ മധുരം നൽകി സന്തോഷം പങ്കുവച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, കെ.ജയന്ത്, ജി.സുബോധൻ, ട്രഷറർ വി. പ്രതാപചന്ദ്രൻ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പള്ളത്ത് ശങ്കരപിള്ള തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |