തിരുവനന്തപുരം: സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. 2023ഓടെ ലക്ഷ്യം കൈവരിക്കാൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനം നേരത്തെ ആവിഷ്‌കരിച്ച കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (എ.എം.ആർ) ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഇതുസംബന്ധിച്ച അവലോകന യോഗത്തിലാണ് തീരുമാനം.
ലക്ഷ്യം നേടാൻ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കും. സ്‌കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കും. പരിസ്ഥിതി, ജലം, പാൽ, മത്സ്യമാംസാദികൾ, ആഹാര പദാർത്ഥങ്ങൾ എന്നിവയിൽ കാണുന്ന ആന്റിബയോട്ടിക്കുകളുടെ അംശങ്ങളെ പറ്റിയുള്ള പഠനങ്ങളെ കുറിച്ചും അത് നിയന്ത്രിക്കാനുള്ള നടപടികളും ചർച്ചയായി.
ആക്ഷൻ പ്ലാനിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കൊവിഡ് കാരണം മന്ദഗതിയിലായ എ.എം.ആർ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ജില്ലാതലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കും. എറണാകുളത്ത് വിജയകരമായി പരീക്ഷിച്ച ഹബ് ആൻഡ് സ്‌പോക്ക് മാതൃക മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |