കാസർകോട്: നാലു വർഷത്തെ കാത്തിരിപ്പും നിയമപോരാട്ടവും, ഒടുവിൽ ചെമ്പ്രകാനത്തെ വാടക വീട്ടിൽ കഴിയുന്ന വള്ളിയോട്ട് ശ്യാമളയ്‌ക്കും (70) മകൾ മണിക്കും സർക്കാർ അഞ്ചു സെന്റ് ഭൂമി നൽകി. ആ പോരാട്ടത്തിന് വഴിതെളിച്ചത് കേരള കൗമുദിയും. 2014ൽ ഭൂരഹിത കേരളം പദ്ധതിയിലൂടെ കൊടക്കാട് വില്ലേജിലെ പാടിക്കീലിൽ റീസർവേ നമ്പർ 381/1 എ 8 ഡിയിലെ മൂന്ന് സെന്റ് ഭൂമി ശ്യാമളയ്‌ക്ക് അനുവദിച്ചിരുന്നു.
ലൈഫ് പദ്ധതിയിലൂടെ വീട് വയ്ക്കാൻ പിലിക്കോട് പഞ്ചായത്ത് പണവും അനുവദിച്ചു. എന്നാൽ 2018ൽ വീട് നിർമ്മാണത്തിന് തയ്യാറെടുത്തപ്പോൾ സ്ഥലം തന്റെതാണെന്ന് പറഞ്ഞ് അയൽവാസി ആട്ടിയോടിച്ചു. തുടർന്ന് നീതി തേടി ശ്യാമളയും മണിയും കയറാത്ത ഓഫീസുകളില്ല. ഈ ദുരവസ്ഥ 2021 നവംബർ ഒന്നിന് കേരള കൗമുദി പ്രസിദ്ധീകരിച്ചു. തുടർന്ന് റവന്യു വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ റിപ്പോർട്ട് തേടി.
ഡെപ്യൂട്ടി തഹസിൽദാരുടെ അന്വേഷണത്തിൽ ഇവിടെ വീട് വയ്ക്കാൻ പ്രയാസമാണെന്ന് കണ്ടെത്തി. പകരം സ്ഥലം നൽകാൻ മന്ത്രി നിർദ്ദേശിച്ചപ്പോൾ ഇല്ലെന്നായിരുന്നു അന്നത്തെ വില്ലേജ് ഓഫീസറുടെ വാദം. എന്നാൽ പുതുതായെത്തിയ വില്ലേജ് ഓഫീസർ സന്തോഷ് വലിയപൊയിലിൽ റോഡരികിലായി റീസർവേ നമ്പർ 349/ 93ൽ അഞ്ചു സെന്റ് ഭൂമി അനുവദിക്കാമെന്നറിയിച്ചു. തുടർന്ന് ഇന്നലെ താലൂട്ട് ഓഫീസിൽ നടന്ന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പട്ടയം കൈമാറി. ചടങ്ങിൽ റവന്യു മന്ത്രി കെ. രാജനും ഓൺലൈനായി പങ്കെടുത്തു.
'കേരള കൗമുദിയോട് കടപ്പെട്ടിരിക്കുന്നു. നഷ്ടപ്പെട്ട അഞ്ച് സെന്റ് ഭൂമിയുടെ അവകാശം കൈയിൽ കിട്ടിയ സന്തോഷ ദിവസമാണിന്ന്. അവിടെ വീടുവയ്ക്കാൻ ശ്രമിക്കും".
- വള്ളിയോട്ട് ശ്യാമള, മകൾ മണി
'2014ൽ നൽകിയ ഭൂമി ചില പ്രശ്നങ്ങൾ കാരണം കൈമാറാൻ കഴിഞ്ഞില്ല. അതേ വില്ലേജിൽ പകരം ഭൂമി നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്".
- എൻ. മണിരാജ്, തഹസിൽദാർ, ഹോസ്ദുർഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |