പൂച്ചാക്കൽ : ആയിരക്കണക്കിന് പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് പള്ളിപ്പുറത്ത് കെ.എസ്.ഐ.ഡി.സി തുടങ്ങിയ മെഗാ ഫുഡ് പാർക്കിനോട് നാട്ടുകാരായ തൊഴിലാളികൾ മുഖംതിരിക്കുമ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തൊഴിൽ തേടി എത്തുന്നു. സമുദ്രോത്പന്ന കയറ്റുമതി കമ്പനികളുടെ സംസ്കരണ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നതിലധികവും.
1500ലധികം അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ സീഫുഡ് കമ്പനികളിലുള്ളത്. താരതമ്യേന കുറഞ്ഞ വേതനമാണെന്നതാണ് നാട്ടിൻപുറത്തെ തൊഴിലാളികൾ മുഖംതിരിക്കുന്നതിന് പിന്നിൽ. സാക്ഷരത മിഷൻ അന്യസംസ്ഥാന തൊഴിലാളികൾക്ക് മലയാള പഠനത്തിനായി ആവിഷ്ക്കരിച്ച ചങ്ങാതി പദ്ധതി പള്ളിപ്പുറം പഞ്ചായത്തും നടപ്പാക്കിയിട്ടുണ്ട്. ഇവർ താമസിക്കുന്ന വീടുകളിൽ സാക്ഷരത പ്രവർത്തകർ എത്തിയാണ് ക്ലാസെടുക്കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് പറഞ്ഞു.
ഹാപ്പിയോടെ ജോലി ചെയ്യാൻ ഭായിമാർ
1. അസാം, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അധികവും. ഏജന്റുമാരാണ് ഇവരെ എത്തിക്കുന്നത്
2. മത്സ്യലഭ്യത കുറയുകയോ കയറ്റുമതിയിൽ സ്തംഭനാവസ്ഥ വരികയോ ചെയ്യുമ്പോൾ ഈ തൊഴിലാളികളെ ഏജൻസികൾ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റും
3. താമസസൗകര്യവും ആഹാരവും സൗജന്യമായാണ് കമ്പനികൾ ലഭ്യമാക്കുന്നത്. തൊഴിലാളികൾക്കായി വിനോദയാത്രയും സംഘടിപ്പിക്കാറുണ്ട്
മാസവരുമാനം
സ്ത്രീതൊഴിലാളികൾക്ക് :10,000 രൂപ
പുരുഷന്മാർക്ക് : 15,000 രൂപ
പള്ളിപ്പുറം പഞ്ചായത്തിന്റെ രണ്ട് വാർഡുകളിലെ ജനങ്ങളെ ഭാഗികമായി കുടിയൊഴുപ്പിച്ചാണ് മെഗാഫുഡ് പാർക്ക്, ഇൻഫോപാർക്ക് എന്നിവയ്ക്കൊക്കെ സൗകര്യം ഒരുക്കിയത്. എന്നാൽ ഇതിന്റെ പ്രയോജനം നാട്ടുകാർക്ക് ലഭിക്കുന്നില്ല
- വിജയകുമാർ, പാമ്പുന്തറ (നാട്ടുകാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |