അമ്പലപ്പുഴ : ചികിത്സാപ്പിഴവിന്റെ ആരോപണ നിഴലിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലിഞ്ഞത് പിഞ്ചുകുഞ്ഞിന്റേതുൾപ്പെടെ മൂന്ന് ജീവനുകൾ.
ഏപ്രിൽ 28ന് കരൂർ വേലിക്കകം വീട്ടിൽ അൻസറിന്റെ ഭാര്യ ഷിബിന (31) പ്രസവാനന്തര ചികിത്സക്കിടെ മരിച്ചത് ചികിത്സാപ്പിഴവിനെത്തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. വലിയ പ്രതിഷേധത്തെത്തുടർന്ന് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ പ്രതിഷേധം അണയും മുമ്പ് പുന്നപ്ര അഞ്ചിൽ അബ്ദുൾഖാദറിന്റെ ഭാര്യ ഉമൈബ (70) മരിച്ചപ്പോഴും ചികിത്സാപ്പിഴവെന്നായിരുന്നു ആരോപണം. മതിയായ ചികിത്സ കിട്ടാതെയാണ് ഉമൈബ മരിച്ചതെന്ന് ആരോപിച്ച് അന്ന് പാതിരാത്രിയിൽ ബന്ധുക്കൾ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു.
ബുധനാഴ്ച രാത്രി വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ മനു - സൗമ്യ ദമ്പതികളുടെ 8 ദിവസം പ്രായമായ നവജാത ശിശു (പെൺകുട്ടി) മരിച്ചതാണ് ഒടുവിലത്തെ സംഭവം.
അന്വേഷണം പ്രഖ്യാപിക്കും, ഒന്നും നടക്കില്ല
1.ചികിത്സാപ്പിഴവെന്ന പരാതി ഉയരുമ്പോൾ അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും അത് എങ്ങുമെത്തില്ലെന്നും ഡോക്ടർമാർക്കെതിരെ ഒരു നടപടിയും ഉണ്ടാകാറില്ലെന്നുമാണ് ആക്ഷേപമുയരുന്നത്.
2.ഷിബിനയുടെ മരണത്തിൽ ഡോക്ടർമാരെ വെള്ള പൂശുന്ന റിപ്പോർട്ടാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.ഇതിനെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്
3.നിർദ്ധനരായ രോഗികളുടെ ആശ്രയകേന്ദ്രമായ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ആക്ഷേപങ്ങൾക്കിടയാക്കാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
4.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കാൻ കരുതിക്കൂട്ടിയുള്ള നീക്കംനടക്കുന്നതായി സൂപ്രണ്ടും ഡോക്ടർമാരും ഇന്നലെ പത്രസമ്മേളനത്തിൽ ആരോപിച്ചു
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ തകർക്കാൻ ഭരണാധികാരികൾ സ്വകാര്യലോബിയിൽ നിന്ന് കോഴ വാങ്ങി വിടുപണി ചെയ്യുകയാണ്
എം. ജെ. ജോബ്, കെ. പി. സി. സി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |