ആലപ്പുഴ: പരമ്പരാഗത മേഖലകളിൽ നിന്നുൾപ്പെടെ ബൂത്ത് തലത്തിലുണ്ടായ വോട്ട് ചോർച്ചയിൽ അമ്പരന്നിരിക്കുകയാണ് മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ഇടതു ,വലത് മുന്നണികൾ. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട കുട്ടനാട് , ചെങ്ങന്നൂർ, മാവേലിക്കര നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകളുടെ പ്രാഥമിക പരിശോധനയിലാണ് ബൂത്ത് ലെവലിലുണ്ടായ വോട്ട് ചോർച്ചയുടെ ആഴം വ്യക്തമായത്.
ബി.ജെ.പിയ്ക്ക് നിർണായകസ്വാധീനമുള്ള മാവേലിക്കര, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ പൂർണമായും പോൾ ചെയ്യിക്കാൻ എൻ.ഡി.എയ്ക്കും കഴിഞ്ഞിട്ടില്ല. മാവേലിക്കര, ചെങ്ങന്നൂർ അസംബ്ളി മണ്ഡലങ്ങളിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കണക്കുകൾ വിലയിരുത്തുമ്പോൾ 12,000ത്തിലധികം വോട്ടുകളുടെ കുറവാണ് എൻ.ഡി.എയ്ക്ക് ഇത്തവണയുണ്ടായത്.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ യു.ഡി.എഫിന് ഏതാണ്ട് അരലക്ഷത്തോളം വോട്ടുകളുടെ കുറവാണ് സംഭവിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം പതിനായിരത്തിലേക്ക് പിടിച്ചുകെട്ടാൻ കഴിഞ്ഞെങ്കിലും കാൽലക്ഷത്തോളം വോട്ട് ഇടതുകോട്ടകളിലും ചോർന്നിട്ടുണ്ട്. തൊട്ടടുത്ത മണ്ഡലമായ ആലപ്പുഴയിലെ ഇടതുവോട്ടുകൾ ബി.ജെ.പിയ്ക്ക് അനുകൂലമായാണ് ചോർന്നതെങ്കിൽ മാവേലിക്കരയിലങ്ങനെയല്ല. കേരള കോൺഗ്രസ് എമ്മിന്റെ തട്ടകമായ ചങ്ങനാശേരിയിൽ കൊടിക്കുന്നിൽ സുരേഷിന് ലഭിച്ച വലിയലീഡാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ആറായിരത്തിൽപ്പരം വോട്ടുകൾക്ക് നിയമസഭയിൽ ഇടതുമുന്നണി വിജയിച്ച ചങ്ങനാശേരിൽ16,500വോട്ടാണ് കൂടുതലായി കൊടിക്കുന്നിൽ നേടിയത്.
ഇടതിനെ ഞെട്ടിച്ച് ചങ്ങനാശേരി
അരുൺകുമാറിന്റെ പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്വം കേരളകോൺഗ്രസിന് മേൽ വയ്ക്കുകയാണ് സി.പി.ഐ. ഇടതു മന്ത്രിസഭയിലംഗങ്ങളായ സജിചെറിയാന്റെ ചെങ്ങന്നൂരിലും ഗണേഷ് കുമാറിന്റെ പത്തനാപുരത്തും ഉദ്ദേശിച്ചതിലും കുറഞ്ഞവോട്ടുകളാണ് ഇടതിന് ലഭിച്ചത്. സജിചെറിയാൻ 31000 വോട്ടിന് ലഭിച്ച ചെങ്ങന്നൂരിൽ അരുൺകുമാറിന് രണ്ടായിരം വോട്ടിൽ താഴെയാണ് ഭൂരിപക്ഷം ലഭിച്ചത്. പത്തനാപുരത്താകട്ടെ 860 വോട്ടിന്റെ കുറവുമുണ്ടായി.
വോട്ടുകൾ പോൾ ചെയ്തെന്ന് ബി.ജെ.പി
മാവേലിക്കരയിൽ ഘടക ക ക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ബൈജു കലാശാലയ്ക്ക് ബി.ജെ.പി വോട്ടിൽ കുറവുവന്നതായ ആക്ഷേപത്തെ പ്രതിരോധിച്ച് ബി.ജെ.പി. ഇടതുവലതു മുന്നണികൾക്ക് വോട്ട് വിവിഹത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടും എൻ.ഡി.എയ്ക്ക് കഴിഞ്ഞതവണത്തേക്കാൾ മാവേലിക്കരയിൽ വോട്ട് കൂടുകയായിരുന്നുവെന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലെല്ലാം ബൈജുകലാശാലയ്ക്ക് വോട്ടുകൾ ലഭിച്ചിട്ടുള്ളതായി അവർ ചൂണ്ടിക്കാട്ടുന്നു. മാവേലിക്കരയിലെ ബൂത്ത് നമ്പർ 14, 47,84,106, 136,163 എന്നിവിടങ്ങളിൽ ആദ്യരണ്ട് ബൂത്തുകളിൽ ബി.ജെ.പി ഒന്നാമതും മറ്ര് സ്ഥലങ്ങളിൽ രണ്ടാമതുമെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |