ആലപ്പുഴ: പതിറ്റാണ്ടുകളായി തരിശു കിടന്ന പുഞ്ചനിലത്തിൽ നൂറുമേനി വിളയിച്ച് കർഷകർ. നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ തലവടി പഞ്ചായത്ത് ആറാം വാർഡിൽ തലവടി വാടയ്ക്കകം പാടശേഖരത്താണ് ഇക്കുറി നൂറുമേനി വിളഞ്ഞത്. 22 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ കർഷകനായ ബിജു ഡേവിഡിന്റെ നേത്യത്വത്തിൽ സമീപ പാടശേഖരത്തിലെ കർഷകരുടെയും തൊഴിലാളികളുടെയും പരിശ്രമത്തിലാണ് കൃഷി ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ കൃഷി ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം വിളവെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി ഒരുകൂട്ടം ആളുകളുടെ നിസ്വാർത്ഥ സേവനവും കാലാവസ്ഥ അനുകൂലമായി വന്നതുമാണ് വിളവെടുപ്പിൽ എത്തിച്ചത്. വിളവുകാലം കുറവുള്ള മനുരത്‌ന വിത്താണ് വിതച്ചത്. പാടത്ത് വെള്ളം കയറ്റാൻ ഏറെ ശ്രമഫലമായിരുന്നു. എന്നാൽ പ്രതികൂല സാഹചര്യം വകവെയ്ക്കാതെ കൃഷിയെ മുന്നോട്ട് കൊണ്ടുപോകാൻ കർഷകൻ തീരുമാനിച്ചതാണ് നൂറുമേനി വിളവിൽ എത്തിച്ചത്.
തരിശുനിലത്തെ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ, ബിന്ദു എബ്രഹാം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, കൃഷി ഓഫീസർ പി.എസ്.ഗായത്രി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് റഫിൻ ജെഫ്രി, അസിസ്റ്റന്റ് ദീപാമണി, റോഷ്ന, തൊഴിലുറപ്പ് എൻജിനീയർ നിധീഷ് കുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |