ആലപ്പുഴ: തീരദേശ പാതയുടെ അമ്പലപ്പുഴ- ആലപ്പുഴ ഭാഗം ഇരട്ടിപ്പിക്കലിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം നൽകിയതോടെ വലിയ പ്രതീക്ഷയിൽ ജില്ലയും യാത്രക്കാരും.പത്തുവർഷമായി മുടങ്ങിക്കിടന്ന പാത ഇരട്ടിപ്പിക്കലിനാണ് കഴിഞ്ഞദിവസം അനുമതിലഭിച്ചത്. 324.16 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കായംകുളം - എറണാകുളം തീരദേശ പാതയിൽ നിലവിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെ മാത്രമേ ഇരട്ടപ്പാതയുള്ളൂ. എറണാകുളം മുതൽ കുമ്പളം വരെയും തുറവൂർ മുതൽ കുമ്പളം വരെയും ഇരട്ടപ്പാതയാക്കാനുള്ള ജോലികൾ നടന്നുവരികയാണ്.
അമ്പലപ്പുഴ - തുറവൂർ വരെ ഇരട്ടപ്പാതയാക്കാൻ 2017ൽ 1720 കോടിയുടെ പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടർന്നാണ് അമ്പലപ്പുഴ- ആലപ്പുഴ , ആലപ്പുഴ - മാരാരിക്കുളം, മാരാരിക്കുളം - തുറവൂർ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ച് പദ്ധതി തയ്യാറാക്കിയത്. ഇപ്പോൾ അനുമതി ലഭിച്ച അമ്പലപ്പുഴ -ആലപ്പുഴയ്ക്ക് പിന്നാലെ രണ്ടാം റീച്ചായി മാരാരിക്കുളം-തുറവൂർ പാത (434 കോടി) ഇരട്ടിപ്പിക്കലിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നേടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മൂന്നാം റീച്ചായ ആലപ്പുഴ– മാരാരിക്കുളം അതിനു ശേഷമാകും പരിഗണിക്കുകയെന്ന് കെ.സി. വേണുഗോപാൽ എം.പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മൂന്ന് റീച്ചുകളായി പദ്ധതി തയ്യാറാക്കണമെന്ന നിർദ്ദേശം നേരത്തേ എം.പി റെയിൽവേയ്ക്ക് മുന്നിൽ വച്ചിരുന്നു.
യാത്രാദുരിതത്തിന് അറുതിയാകും
1.ഒറ്റവരിപ്പാതയായതിനാൽ ട്രെയിൻയാത്രക്കാർ വലിയ യാത്രാദുരിതം നേരിടുന്നപാതയാണ് തീരദേശ പാത
2.പാത ഇരട്ടിപ്പിക്കൽ സാദ്ധ്യമായാൽ യാത്രക്കാരുടെ വർഷങ്ങളായുള്ള ദുരിതത്തിന് പരിഹാരമാകും
3.പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ പുതിയ ട്രെയിനുകൾ ഈ റൂട്ടിലേക്ക് അനുവദിച്ചുകിട്ടും
4.ഒറ്റവരിപ്പാതയായതിനാൽ പുതിയ മെമുവോ എക്സ്‌പ്രസ് ട്രെയിനുകളോ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്
5.ക്രോസിംഗിനായി മണിക്കൂറുകൾ ട്രെയിനുകൾ പിടിച്ചിടുന്ന സാഹചര്യവും ഭാവിയിൽ ഒഴിവാക്കാനാകും
അമ്പലപ്പുഴ- ആലപ്പുഴ റീച്ച്
12.66 കി.മീ.
പാത ഇരട്ടിപ്പിക്കൽ എത്രയും വേഗം പൂർത്തിയാക്കണം. പുതിയ ട്രെയിനുകൾ എത്തിയാൽ മാത്രമേ തീരദേശ പാതയിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാവുകയുള്ളൂ
-രതീഷ് പൊന്നപ്പൻ, അഡ്വൈസർ, തിരു കൊച്ചി റെയിൽവേ കമ്മ്യൂട്ടേർസ്
വെൽഫെയർ അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |