ആലപ്പുഴ: നാട് നാളെ പോളിംഗ് ബൂത്തിലെത്താൻ തയ്യാറെടുക്കുമ്പോൾ, പരമാവധി വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് മുന്നണികൾ. അന്യനാടുകളിൽ ജോലി ചെയ്യുന്നവരെ നാട്ടിലെത്തിക്കാനും വോട്ടർമാരെ ബൂത്തിലെത്തിക്കാനുമുള്ള
ഒരുക്കങ്ങൾ സജ്ജമായിക്കഴിഞ്ഞു. ജില്ലയിൽ 2016നെ അപേക്ഷിച്ച് 2021ൽ പോളിംഗ് ശതമാനം കുറവായതിനാൽ ഇത്തവണ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികളുടെ ലക്ഷ്യം. മാത്രമല്ല, വോട്ടിന്റെ പ്രാധാന്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തി ബൂത്തിലെത്തിക്കാൻ നിരവധി പരിപാടികളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
ജില്ലയിൽ ഇത്തവണ വോട്ടിംഗ് ശതമാനം 85 ശതമാനമാക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനുള്ള ഊർജിതമായ ശ്രമങ്ങളാണ് ആഴ്ചകളായി നടന്നുവരുന്നത്. 2021ൽ ജില്ലയിലെ വോട്ടിംഗ് ശതമാനം 74.74 ആയിരുന്നു. 2016ൽ അത് 79.88 ശതമാനവുമായിരുന്നു. 2021ൽ 1782900 വോട്ടർമാരായിരുന്നു ജില്ലയിലുണ്ടായിരുന്നത്. ഇതിൽ 688196 സ്ത്രീകളും 644472 പുരുഷന്മാരും രണ്ട് ട്രാൻസ്ജന്റേഴ്സുമുൾപ്പടെ 1332670 പേരായിരുന്നു വോട്ട് ചെയ്തത്.
2021ലെ വോട്ടിംഗ്
(മണ്ഡലം, ശതമാനം)
അരൂർ: 80.42
ചേർത്തല: 80.74
ആലപ്പുഴ: 76.31
അമ്പലപ്പുഴ: 74.67
കുട്ടനാട്: 72.25
ഹരിപ്പാട്: 74.20
കായംകുളം: 73.35
മാവേലിക്കര:71.18
ചെങ്ങന്നൂർ: 69.10
വോട്ടർമാർ
# പുരുഷന്മാർ: 811641
# സ്ത്രീകൾ: 871041
# ട്രാൻസ്ജൻഡർ:15
# ആകെ: 1682697
നാട്ടിലില്ലാത്തവരുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവധി ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഓരോ ബൂത്തും കേന്ദ്രീകരിച്ച് വോട്ടർമാർക്കായി വാഹനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്
-അഡ്വ. ബി. ബാബുപ്രസാദ്, ഡി.സി.സി പ്രസിഡന്റ്
മറ്റ് സ്ഥലങ്ങളിലുള്ള പ്രവർത്തകരെല്ലാം ഇന്ന് നാട്ടിലെത്തും. എല്ലാവരെയും ബൂത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
- ആർ. നാസർ, സി.പി.എം ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |