ആലപ്പുഴ: ആഴ്ചകളോളം നീണ്ട പ്രചാരണത്തിനൊടുവിൽ ആവേശത്തോടെ എൻ.ഡി.എയുടെ കൊട്ടിക്കലാശം. ചെങ്ങന്നൂർ മണ്ഡലം സ്ഥാനാർത്ഥി എം.വി. ഗോപകുമാറിന്റെ കലാശക്കൊട്ട് മാന്നാർ പരുമലക്കടവ് നിന്ന് ആരംഭിച്ചു. റോഡ്ഷോയിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പങ്കെടുത്തു. തുടർന്ന് ബുധനൂർ, ചെറിയനാട് എന്നിവിടങ്ങളിലൂടെ ചെന്നിത്തല സ്കൈ ജംഗ്ഷനിൽ റോഡ്ഷോ സമാപിച്ചു.
മാവേലിക്കരയിലെ സ്ഥാനാർത്ഥി കെ.അജിമോന്റെ കലാശക്കൊട്ട് റോഡ് ഷോയായി ചാരുംമൂട്, മാവേലിക്കര ടൗൺ എന്നിവിടങ്ങളിലൂടെ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ സമാപിച്ചു.
കായംകുളത്തെ സ്ഥാനാർത്ഥി തമ്പി മേട്ടുതറയുടെ റോഡ്ഷോ കായംകുളം പുതുയിടത്ത് നിന്ന് ആരംഭിച്ച് സ്വകാര്യ ബസ് സ്റ്രാൻഡിന് സമീപം സമാപിച്ചു.
ഹരിപ്പാട്ടെ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയുടെ കലാശക്കൊട്ടിന് മുന്നോടിയായുള്ള റോഡ്ഷോയിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പങ്കെടുത്തു. പള്ളിപ്പാട് നിന്ന് റോഡ്ഷോ ആരംഭിച്ചു. ഹരിപ്പാട് നഗരം ചുറ്റി ടൗൺഹാളിന് സമീപം കലാശക്കൊട്ടോടെ സമാപിച്ചു.
അമ്പലപ്പുഴ സ്ഥാനാർത്ഥി അരുൺ അനുരുദ്ധന്റെ റോഡ്ഷോ പറവൂരിൽ നിന്നാരംഭിച്ചു. തുടർന്ന് കുതിരപ്പന്തി വഴി നഗരത്തിലൂടെ മുല്ലക്കൽ ജംഗ്ഷനിൽ സമാപിച്ചു.
ആലപ്പുഴ സ്ഥാനാർത്ഥി എം.ജെ. ജോബിന്റെ റോഡ്ഷോ കണിച്ചുകുളങ്ങരയിൽ നിന്നാരംഭിച്ചു. തീരദേശ റോഡുവഴി ബാപ്പുവൈദ്യർ ജംഗ്ഷനീലൂടെ ജില്ലാക്കോടതി ജംഗ്ഷനിൽ കലാശക്കോട്ട് സമാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണം സമാപന സമ്മേളനത്തിൽ മാത്രമാണ് സ്ഥാനാർത്ഥി പങ്കെടുത്തത്.
കുട്ടനാട്ടിലെ സ്ഥാനാർത്ഥി സന്തോഷ് ശാന്തിയുടെ റോഡ്ഷോ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നടന്നു. സ്ഥാനാർത്ഥി നീരേറ്റുപുറത്ത് നടന്ന കലാശക്കൊട്ടിൽ പങ്കെടുത്തു.
ചേർത്തലയിലെ സ്ഥാനാർത്ഥി അഡ്വ.ടി.പി. അനന്തരാജിന്റെ റോഡ്ഷോ സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് ആരംഭിച്ച് ദേവീക്ഷേത്രത്തിന് തെക്കുവശം സമാപിച്ചു.
അരൂരിലെ സ്ഥാനാർത്ഥി അഡ്വ.പി.എസ്.ജ്യോതിസിന്റെ റോഡ് ഷോ അരൂർ, ചെങ്ങണ്ട എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ചു. ചെങ്ങണ്ടയിൽ നിന്ന് ഓടംപള്ളി വരെ നടന്ന റോഡ് ഷോ സ്ഥാനാർത്ഥി ഉദ്ഘാടനം ചെയ്തു. അരൂരിൽ നിന്ന് തൂറവൂരിലേക്ക് നടന്ന റോഡ് ഷോയുടെ സമാപനത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |