ആലപ്പുഴ: പുഞ്ചകൃഷി ഇറക്കിയ കുട്ടനാട് - അപ്പർകുട്ടനാട് പാടശേഖരങ്ങളിലും കരിനിലങ്ങളിലും മണ്ണിന് പുളിപ്പും എലിശല്യത്തിനും പിന്നാലെ ബാക്ടീരിയൽ ഇലകരിച്ചിൽ രോഗവും വ്യാപിക്കുന്നു. പുളിരസം കുറയ്ക്കാൻ നീറ്റുകക്ക പ്രയോഗവും പോളിയർ തളിക്കലും ഫലപ്രദമാകാത്തത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെയും കൃഷിവകുപ്പിന്റെയും നിർദ്ദേശ പ്രകാരം ഇതിനെതിരെ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുതുടങ്ങിയെങ്കിലും കാര്യമായ ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. 15 മുതൽ 80 ദിവസം വരെ പ്രായമുള്ള നെൽചെടികളിലാണ് രോഗം ബാധിച്ചത്.
പുഞ്ചകൃഷി ഇറക്കിയ 80 ശതമാനം പാടശേഖരങ്ങളിലും രോഗം വ്യാപിച്ചു കഴിഞ്ഞു. ഏക്കറിന് 30000 മുതൽ 40000 രൂപയിലധികം ചെലവഴിച്ചാണ് കൃഷിയിറക്കിയത്. ഇതിനുപുറമേ ചില പാടശേഖരങ്ങളിൽ മഞ്ഞളിപ്പ് രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലം തെറ്റിയിറക്കിയ കൃഷിയെ ആദ്യം ഓരുജലവും പിന്നീട് ഓലചുരുട്ടി പുഴുവും ആക്രമിച്ചിരുന്നു. പള്ളിപ്പാട്, ചെറുതന ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലെ വിത ഇനിയും പൂർത്തീകരിക്കാനുണ്ട്.
കർഷകരുടെ പ്രതീക്ഷ കരിയുന്നു
1. ബാക്ടീരിയൽ രോഗമാണ് ഇല കരിക്കുന്നത്
2. പുഞ്ചവിത നടന്ന പാടങ്ങളിലെല്ലാം രോഗം പ്രത്യക്ഷപ്പെട്ടു
3. നല്ലതണുപ്പിലും കനത്ത മഴയ്ക്കും ശേഷമാണ് രോഗം പ്രകടമായത്
4. നെല്ലോലയുടെ ഇരുവശങ്ങളിലൂടെയും നടുഞരമ്പിലൂടെയും മുകളിൽ നിന്ന് താഴേക്ക് മഞ്ഞകലർന്ന ഓറഞ്ച് നിറത്തിൽ കരിച്ചിൽ
5. മഞ്ഞളിപ്പ് രോഗവും വ്യാപകമാകുന്നു
മഞ്ഞളിപ്പ് പ്രതിരോധിക്കാം
മഞ്ഞളിപ്പ് രോഗം ബാധിച്ച നെൽച്ചെടികളിൽ ബ്യൂപ്രോഫെസിൻ 25 എ.സി.സി അടങ്ങിയ കീടനാശിനി 10 ലിറ്റർ വെള്ളത്തിന് 20 മില്ലി എന്ന തോതിൽ തളിക്കണം. മുഞ്ഞയ്ക്ക് ഡൈനെറ്റോഫുറാൻ 20 എസ്.ജി അടങ്ങിയ കീടനാശിനി കുറഞ്ഞത് അഞ്ച് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം. നെൽച്ചെടികളുടെ ചുവട്ടിൽ വീഴത്തക്കവണ്ണം വകഞ്ഞുവച്ച് വേണം കീടനാശിനി പ്രയോഗിക്കാൻ. നെൽച്ചെടി പൂവിടുന്ന സമയത്ത് മരുന്ന് തളിക്കരുത്.
വിത ഇന്നലെവരെ: 19,500 ഹെക്ടർ
പ്രതീക്ഷിക്കുന്നത്: 20,000 ഹെക്ടർ
""
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് ബാക്ടീരിയൽ ഇലകരിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശരിയായ രീതിയിൽ വെള്ളം കയറ്റിയിറക്കാൻ കഴിയാത്തതാണ് രോഗവ്യാപനത്തിന് കാരണം. പുളിരസത്തിനുള്ള മിശ്രലായനി പ്രയോഗം ആരംഭിച്ചു.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |