ആലപ്പുഴ: കൃഷി മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നോക്കുകൂലി വിഷയത്തിൽ തടസപ്പെടുത്തിയ കൃഷി രാഷ്ട്രീയ പിന്തുണയോടെ ആരംഭിക്കുന്നു. ചേർത്തല പതിനൊന്നാം മൈൽ ജംഗ്ഷന് സമീപം ആശാരിപറമ്പിലെ ഒരേക്കർ സ്ഥലത്താണ് കർഷകൻ വി.പി.സുനിൽ ഇന്ന് പുതിയ കൃഷി ആരംഭിക്കുന്നത്. കൃഷിക്ക് മുന്നോടിയായി സ്ഥലത്ത് കോഴിവളം ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള നോക്കുകൂലി തർക്കം പൊലീസ് കേസായിരുന്നു. ഇറക്കാൻ കൊണ്ടുവന്ന മുപ്പത് ചാക്ക് കോഴിവളത്തിന് ഒരു ചാക്കിന് 20 രൂപ പ്രകാരമാണ് മൂന്ന് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് സുനിൽ മാരാരിക്കുളം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 150 ചാക്കിന് 3000രൂപയായിരുന്നു കൂലി ആവശ്യപ്പെട്ടത്. യൂണിയൻ അംഗത്വത്തിന്റെ രേഖകളോ, പണം കൈപ്പറ്റിയാൽ തിരികെ നൽകാൻ രസീതോ ആവശ്യപ്പെട്ടപ്പോൾ അസഭ്യ വർഷമായിരുന്നു മറുപടി. കൂടാതെ ഇറക്കിവെച്ചിരുന്ന വളം ചാക്കുകൾ തോട്ടിലേക്ക് തള്ളിയിട്ടതായും പരാതിയിൽ പറയുന്നു. വർഷങ്ങളായി വിവിധയിനം പച്ചക്കറി കൃഷികൾ നടത്തി വിജയം കൊയ്യുന്ന കർഷകനാണ് വി.പി.സുനിൽ. നോക്കുകൂലി കേസ് തുടരുന്നതിനിടെ, അതേ സ്ഥലത്ത് ഇന്ന് കൃഷിക്കുള്ള തൈ നടീലിന് തുടക്കമാകും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസാണ് ആദ്യ തൈ നടുന്നത്. ഒരേക്കർ സ്ഥലത്ത് ആറായിരം മൂട് പച്ചമുളക് നടാനാണ് പദ്ധതി.ഇതിന് പുറമേ വിവിധ സ്ഥലങ്ങളിലായി കണിവെള്ളരി, കുക്കുമ്പർ, പയർ, വെണ്ട, ചീര, പാവൽ, പടവലം തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
മദ്യപിച്ച് വന്നവരാണ് നോക്കുകൂലി ആവശ്യപ്പെട്ട് പ്രശ്നം സൃഷ്ടിച്ചത്. അതേ സ്ഥലത്ത് രാഷ്ട്രീയ പിന്തുണയോടെ കൃഷി ആരംഭിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്
- വി.പി.സുനിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |